Tuesday, December 9, 2008

ശങ്കരസ്തുതി

മലനയനം, അരുണവദനം
ജടിതകേശം, രൌദ്രരൂപം
ചുടലഭസ്മം, സർപ്പമാല്യം
ജടയിൽ ഗംഗ, ചന്ദ്രധാരിം

കളഭചർമ്മം, ഋഷഭയാനം
മൃത്യുദേവം, ഭൂതനാഥം
ത്രിനയനവദനം, നീലകണ്ഠം
ക്ഷിപ്രകോപം, ശാന്തഭാവം

ഗർവ്വനാശം, കാമനാശം
പാപനാശം, മോക്ഷദാനം
ഭക്തിഭാവം ഭൂവിഭാഗേ

ഹിമവൽപുത്രീപതിം, രുദ്രം
മഹാദേവം വന്ദയാമി.

കലികാലചിന്തകൾ

അന്നത്തിനായി യാചിക്കുമ്പോൾ
ലഭിക്കുന്നത് ആയുധങ്ങളാണ്.
കഥപറയാനറിയാത്തവർ...
അല്ല, കഥതന്നെ ഇല്ലാത്തവർ...

മറ്റുള്ളവരുടെ തലയെടുത്ത്
റബ്ബർസീലുണ്ടാക്കുന്നവർ!
സ്വന്തം തലകൊടുത്ത് പുണ്യം നേടുന്നവർ!
***
വഴിയരികിൽ ഞാൻ ഹിന്ദുവിനെ കണ്ടിരിക്കുന്നു,
മുസൽമാനെ കണ്ടിരിക്കുന്നു,
കൃസ്ത്യനെയും, പാഴ്സിയെയും, സിഖുകാരനെയും കണ്ടിരിക്കുന്നു.

ഇനി, പട്ടിയെയും പൂച്ചയെയും കാക്കയെയും കാണുന്നപോലെ
ഒരു "മനുഷ്യനെ" ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!!!
***
എല്ലാം സൃഷ്ടിക്കപ്പെടുന്നു; സൃഷ്ടിയിൽ വിലയം പ്രാപിക്കുന്നു..!

പക്ഷേ സൃഷ്ടി!!!

ഹിന്ദുവിനെ ബ്രഹ്മാവും,
ഇസ്ലാമിനെ അല്ലാഹുവും,
ക്രിസ്ത്യാനിയെ യഹോവയും
(പിതാവും) സൃഷ്ടിച്ചു!!!

പക്ഷേ, സൃഷ്ടിയുടെ പേരിൽ സമരം; ഭീകരവാദം??

ഇപ്പോൾ ഞാനൊരു ജാലകമാണ്.
സൃഷ്ടികർത്താവിനെ തിരയുന്ന ജാലകം!
എന്റെ സൃഷ്ടികർത്താവാരെന്നതാണ് ഇന്നെന്റെ സംശയം!
***
എനിക്കും ആയുധമെടുത്തേ പറ്റൂ!
ഞാൻ ഹിന്ദുവെങ്കിൽ ശ്രീരാമനുവേണ്ടി,
ഞാൻ ഇസ്ലാമെങ്കിൽ ജിഹാദിനുവേണ്ടി
ഞാൻ ക്രിസ്ത്യനെങ്കിൽ ആർക്കൊക്കെയോ വേണ്ടി!
എന്റെ ദൈവത്തിനുവേണ്ടി ഞാൻ കൊന്നാലെന്താ?
***
വാൽക്കഷ്ണം:
അല്ലാ, ദൈവത്തിന്റെ ജോലികൾ നമ്മൾ
എളുപ്പമാക്കിക്കൊടുക്കണമല്ലോ!!!

Monday, December 8, 2008

ഒരിത്തിരി സ്നേഹം തേടി...

അവൾ ഒരു സ്ത്രീയായിരുന്നു.
അവളുടെ ദാരിദ്ര്യവും വിശപ്പും അവളെ ഒരു വേശ്യയാക്കി.
പണമുള്ള ആഗ്രഹക്കാരെ
അരമണിക്കൂർ നേരത്തേയ്ക്കവൾ സ്നേഹിച്ചു;
പകരം നീലനിറമുള്ള കറൻസികൾ എണ്ണിവാങ്ങി.

ഒരുദിനം അവൻ അവൾക്കരുകിലെത്തി.
അവന്റെ കണ്ണുകൾ, വിടർന്ന നെഞ്ച്
അവയുടെ കാന്തശക്തി അവളിൽ എന്തോ വികാരം ഉണർത്തി.
അവളവനെ ആത്മാർത്ഥമായി സ്നേഹിച്ചു; ജീവിതത്തിലാദ്യമായി

കാര്യം കഴിഞ്ഞപ്പോൾ പണംകൊടുത്തശേഷം അവൻ യാത്രയായി.

അവൾ തനിക്കും ഒരു പുരുഷനുണ്ടായിരുന്നെങ്കിൽ എന്നോർത്തു
ഒരു പുരുഷന്റെ കരവലയത്തിലൊതുങ്ങുന്നതിന്റെ സുരക്ഷിതത്വവും സന്തോഷവും
തനിക്കില്ലാതെപോയ സമാധാനവും അവളിൽ എന്തെന്നില്ലാത്ത നഷ്ടബോധം വളർത്തി.

നഷ്ടബോധം കണ്ണീർത്തുള്ളികളായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ
സ്നേഹമില്ലാത്ത ജീവിതത്തിന്റെ വ്യർത്ഥതയെ വിളിച്ചോതിക്കൊണ്ട്
ആരോ അവളുടെ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു.

Friday, December 5, 2008

പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല

എന്റെ പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല. ഒന്നു സഹായിയ്ക്കാമോ?

Monday, December 1, 2008

ആത്മാവും, കുറേ ജാലകങ്ങളും

സ്ഥലം: കവിതാരചനാമത്സരവേദി
സമയം: ജനുവരി 13, 2002, രാവിലെ പതിനൊന്നാവാൻ പത്തുമിനിട്ട്.

ഞാൻ ചെയ്യുന്നത്:
എഴുതുവാനില്ലെനിക്കൊന്നുമെന്നാലുമെൻ
തൂലിക പയ്യെ തുടിച്ചിടുന്നു
ശുന്യമാം മാനസം വാടിത്തളന്നുപോയ്
ചിന്തയും ശ്രദ്ധയും വന്നിടാതെ.

വിഷയംകിടക്കുന്നു "ബോർഡിന്റെ" മദ്ധ്യത്തിൽ
മാമകചിത്തത്തെ ഭേദിക്കാതെ!
സത്യത്തിലെന്തോ വരുന്നുണ്ടുചിന്തയിൽ
എന്താണെന്നൊട്ടുമേ വ്യക്തമല്ല.

മറ്റുള്ളവർ:
എഴുതുകയാണവർ കടലാസിൽ സ്വന്തമാം
ചിത്തത്തിൽ വന്നതു പോലെയൊക്കെ
അതിചിന്താധാരയിൽ ഉജ്ജ്വലമാണവ
അത്യാധുനികങ്ങൾ തന്നെയല്ലോ

വരികൾക്കൊരീണവും താളവുമില്ലാതെ
മുറുകിക്കിടക്കുന്നപോലയത്രേ
ചിട്ടയോ വട്ടമോ വേണ്ടാത്തതാകയാൽ
ആശയവ്യക്തതയൊട്ടുമില്ല.

*****

അത്യാധുനികമാം കവിതയ്ക്കു വൃത്തവും ഈണവു
മൊന്നുമേ വേണ്ടെങ്കിലോ?
ആസ്വാദ്യയോഗ്യമായില്ലെങ്കിലും മർത്ത്യ മാനസ-
ഖണ്ഡമായ് തീർന്നിടണ്ടേ?!!

ആശയവ്യക്തതയില്ലാത്ത ചിന്തയ്ക്കു
ചാലാകും സൃഷ്ടിക്കു വൃത്തമില്ല
താളാത്മകമല്ല മാനുഷചിന്തകൾ
അതിനാൽ കവിതയ്ക്ക് ഈണമില്ല.

സ്ഥായിയാമവ്യക്തഭാവം സ്ഫുരിക്കുന്ന
കവിതയാനൊന്നാമതെന്ന ചിന്ത
കൊണ്ടുനടക്കുന്ന പാവംകവികൾതൻ
സൃഷ്ടിക്കോ ഇമ്പമോ ഈണമോ ഇല്ലതന്നേ.

എന്താണുകവിതയെന്നാലോചിക്കാനായി
ചിന്താസംഘർഷാധീനനായ് ഞാൻ
തോന്നിയപോലെന്തോ വരികൾകുറിച്ചിട്ടു
കടലാസു പയ്യേ മടക്കിവച്ചു.

*****

താളമാണേറ്റം പ്രധാനമെന്നാലുമേ
ചിന്തയ്ക്കു പാത്രമായ് തീർന്നിടുമ്പോൾ
വ്യ്ത്യാസമേറുന്നു താളത്തിനാദ്യമായ്
ആശയകാഠിന്യത്തോടുകൂടി.

എങ്കിലുമേറ്റവും താളബോധത്തോടെ
ചിന്താവൃത്താദിസംയുക്തമായി
തോന്നുന്ന വിഷയത്തിൽ കുത്തിക്കുറിക്കുന്ന
വരികൾ കവിതകൾ തന്നെയത്രേ!

വാൽക്കഷ്ണം:
തേനിൻമധുരവും ചിന്തയും താളവും
വൃത്തവും ചേർന്നുള്ളകൂട്ടുലോഹം
നോവും മനസ്സെന്ന മൂശയിൽ വീഴുമ്പോൾ
ഒഴുകുന്ന കവിതയായ് മാറിടുന്നു.
(പഴയ പ്ലസ്‌ടൂ ഡയറിയിൽ നിന്നും ഒരു കവിതകൂടി)

സഖീ, നിനക്കായ്

ഭ്രമരഗണാസദൃശശുഭകേശിനീ, സഖീ
മാരിവിൽസദൃശചില്ലീ, വർണ്ണസുന്ദരാംഗീ
പങ്കജാസദൃശസുലോചനേ, സുചിത്രേ
അരുണസൂര്യാസദൃശ മൃദുമാംസളാധരേ
തുമ്പപ്പൂസദൃശദന്തേ, സുമധുരമന്ദഹാസേ
പൂർണ്ണചന്ദ്രികാസദൃശസുമുഖസുന്ദരരൂപിണീ
പർവ്വതാസദൃശപീനശുഭകോമളസ്തനേ
മഹാഗിരീസദൃശ സുന്ദരീനിതംബേ, സൌമ്യേ
സൂര്യപ്രഭാസദൃശോജ്വലപ്രകാശരൂപേ
സരസ്വതീസദൃശബുദ്ധിശാലിനീ, പ്രിയേ
ശ്രീലക്ഷ്മീസദൃശയശോധനേ, മമചാരുശീലേ
ശ്രീപാർവതീസദൃശ സുകോമളസൌന്ദര്യധാമേ
സർവ്വാംഗസുന്ദരീമണീ, ദേവീ, സർവ്വമംഗളകാരിണീ
സർവ്വാഭിവൃദ്ധിപ്രിയേ, ഭവ്യേ, സുസ്മിതേ മമസ്നേഹിതാഗ്രേ

ഹേ, വർണ്ണനാസാദ്ധ്യശോഭനേ, സുചിത്രശീലേ
പ്രണയിനീ, അറിയുമോ മാമകമൂകപ്രേമം

(പഴയ ഡയറിയുടെ താളുകളിൽനിന്നും

ഈ കവിത പ്ലസ്‌റ്റുവിന് പഠിക്കുമ്പോൾ എന്റെ അറിയപ്പെടാത്ത പ്രണയിനിയ്ക്കായി എഴുതിയതാണ്. എന്തുകൊണ്ടോ, ഇതിൽ ഒരു ഭക്തിയുടെ ഒരു ലാഞ്ജനകാണുന്നുവെങ്കിൽ, എന്റെ വായനയുടെ കുറവായിരിക്കാം കാരണം. ഇത് സെപ്‌റ്റംബർ 22, 2000നു എഴുതിയതാണ്.)

Tuesday, October 14, 2008

പ്രണയഗാഥ

ഞാനറിയാതെന്റെ അകതാരിലായ്
നറുനിലാവേകുന്നു നീ ചന്ദ്രികയായ്.

കൂരിരുട്ടാർന്നൊരീ ഹൃത്തടത്തിൽ
ജ്യോതിയേകുന്നു നീ പൌർണ്ണമിയായ്.

മ്ലാനമാകും മമജീവിതത്തിൽ
ഉല്ലാസമായിനീ വന്നുചേർന്നു.

പ്രണയാഗ്നിതൻ താപമേറ്റുവാടും
തളിർമുല്ലമൊട്ടകുമെൻമനസ്സ്
വിരഹമാം വേനലിൽ രക്തമറ്റു
മരുഭൂമിപോലെ വരണ്ടുപോയി.

എന്നിടനെഞ്ചിനുള്ളിൽ ഒളിച്ചിരിക്കും
അനുരാഗമെന്നു നീ തിരിച്ചറിയും?
നവജീവനേകുന്ന കുളിർസ്പർശമായ്
നവവർഷമായ് നീ വരാത്തതെന്തേ?

Wednesday, September 10, 2008

പൊന്നോണാശംസകൾ

നാളെ ഉത്രാടം!
മഹാബലിത്തമ്പുരാന്റെ വരവിനുകാതോർത്തുകൊണ്ട് ഒന്നാം ഓണം ആഘോഷിക്കുന്ന ഓരോ മലയാളിക്കും വിശ്വസ്പന്ദനത്തിന്റെയും ചന്ദൂട്ടന്റെയും പൊന്നോണാശംസകൾ.

Monday, June 9, 2008

ഇന്റർവ്യൂ ടിപ്‌സ്

എം.സി.ഏയ്ക്ക് പഠിക്കുന്ന കാലം. ഞങ്ങളെയെല്ലാം എവിടെയെങ്കിലും പ്ലേസാക്കിയേ പണ്ടാറടങ്ങൂന്നും കൽപ്പിച്ച് ഡിപ്പാർട്ടുമെന്റും മാനേജുമെന്റുംകൂടി ഞങ്ങളെ ഏതെങ്കിലും കൊമ്പത്ത് കേറ്റുന്നത് ജീവിതവ്രതമാക്കിയെടുത്ത പേർസണാലിറ്റി ആന്റ് കാരീർ ഡെവലപ്പേർസിനെക്കൊണ്ട് നാഴികയ്ക്ക് നാല്പത്‌വട്ടം ക്ലാസെടുപ്പിക്കുന്ന കാലം. ദിവസോം ഉച്ചയ്ക്ക്ശേഷം പേർസണാലിറ്റി ഡെവലപ്പുചെയ്യാനെന്നും പറഞ്ഞ് ഞങ്ങടെ സാമ്പത്തികനിലതകർക്കുന്ന പ്രോഗ്രാമുകളുമായി ഓരോരുത്തന്മാർ വന്ന് കത്തിവെച്ച് കൊല്ലുക സാധാരണമായിരുന്നു.

പതിവുപോലെ ഒരു പേർസണാലിറ്റി ക്ലാസ്. ക്ലാസ് കൊഴുക്കുമ്പോഴും അപ്പുറത്തിരിക്കുന്ന പെമ്പിള്ളേരുടെ മോന്തേം നോക്കി ചുമ്മാ വായും പൊളിച്ച് കോട്ടുവായും വിട്ട് എല്ലാരും അണ്ടിപോയ അണ്ണാനെപ്പോലിരിക്കുകയാണ്. ഇന്റർവ്യൂവിനിടെ ഇന്റർവ്യൂവർ ചായനൽകിയാൽ കുടിക്കണോ? വേണേൽ എങ്ങനെ കുടിക്കണം, കുടിക്കുന്നതിനിടെ അത് തട്ടിപ്പോയാലെന്തുചെയ്യും, തുടങ്ങിയ അത്യാവശ്യം എപ്പോഴും ഉപയോഗപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയാണ് നമ്മുടെ ട്രൈനർ.

ഓർമ്മയില്ലേ, നമ്മുടെ സണ്ണിതരകനെ? അവനങ്ങ് ചൊറിഞ്ഞുവന്നു. വളരെ മാന്യമായി എഴുന്നേറ്റ് നിന്ന് അവൻ തനിക്കൊരു സംശയമുണ്ടെന്ന് ട്രൈനറെ അറിയിച്ചു. ക്ലാസിലിരുന്ന് കൂർക്കം വലിച്ചുറങ്ങാറുള്ള സണ്ണിതരകന്റെ ഈ മാറ്റം എച്ച്.ഓ.ഡിയുടെ കണ്ണുകളെ ഈറനണിയിക്കവേ, സണ്ണി തന്റെ സംശയം ട്രൈനറുടെ അടുത്ത് ഉന്നയിച്ചു.

"അപ്പൊ സാറേ, ഈ ഇന്റർവ്യൂവിനിടെ വളിവിടാൻ മുട്ടിയാലോ? എന്താ ചെയ്യാ?"

അവന്റെ നിഷ്കളങ്കമായചോദ്യത്തിനുമുമ്പിലാണോ, അതോ പിള്ളേരുടെ ചിരിയുടെ ശബ്ദത്തിനിടയിലാണോ എന്തോ, നമ്മുടെ ട്രൈനർ ആ ക്ലാസ് അവിടെവച്ചുനിർത്തി.

Thursday, June 5, 2008

വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി

ന്ന് ജൂൺ അഞ്ച്.

ലോക പരിസ്ഥിതിദിനമായി ആചരിക്കുന്ന ദിവസം.

ഉത്തരാധുനികതയുടെ കുത്തൊഴുക്കിൽ ഈ പ്രകൃതിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അതിന്റെ നൈസർഗികതയാണ്.

മണ്ണും വെള്ളവും വായുവും മനസ്സുമെല്ലാം വിഷലിപ്തവും മലീമസവുമായിക്കഴിഞ്ഞിരിക്കുന്നു.

ആഗോളതാപനവും പ്രകൃതിവിഭവക്ഷാമവും മലിനമായ പരിസ്ഥിതിയും മനുഷ്യന്റെ വളർച്ച പ്രകൃതിയ്ക്കുനൽകിയ സംഭാവനയാണ്!

തന്നെ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ, താനിരിക്കുന്ന കൊമ്പിന്റെ കടയ്ക്കുതന്നെയായിരുന്നു മനുഷ്യൻ കോടാലിവെച്ചുകൊണ്ടിരുന്നത്. ഇനിയും അതങ്ങനെയാകാനേ തരമുള്ളൂ.

ജീവിക്കുന്ന ഓരോ നിമിഷവും ഓരോ മനുഷ്യനും ഈ പരിസ്ഥിതിയ്ക്ക് മരണം സംഭാവന ചെയ്യുകയാണ്. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ വേസ്റ്റുകളുൽപ്പാദിപ്പിക്കാതെ, പരിസ്ഥിതിയെ മലിനപ്പെടുത്താതെ, ഒരു ദിവസം പോലും ഒരു ഗ്രാമീണനുപോലും ജീവിക്കാനാവില്ല എന്ന നിലയിലെത്തിനിൽക്കുന്ന ഉത്തരാധുനികത ഇനിയും വളരുക തന്നെയാണ്.

ഇനിയുള്ള തലമുറ എങ്ങിനെ ജീവിക്കുമെന്നത് എന്തായാലും നമ്മുടെ പ്രശ്നമല്ലല്ലോ, അല്ലേ?

നമ്മുടെയും നമ്മുടെ തറവാടായ ഭൂമിയുടെയും അന്ത്യം ഇനിയുമകലെയല്ലെന്നറിഞ്ഞുകൊണ്ടുതന്നെ നമുക്കും ആഘോഷിക്കാം ഒരു പരിസ്ഥിതി ദിനം കൂടി.

എല്ലാവർക്കും വിശ്വസ്പന്ദനത്തിന്റെ ഹൃദയം നിറഞ്ഞ പരിസ്ഥിതിദിനാശംസകൾ

Friday, May 9, 2008

ഇന്റർനെറ്റ് എക്സ്പ്ലോററും മലയാളവും.

മലയാളം എങ്ങനെ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യണമെന്നും, ഇന്റർനെറ്റ് എക്സ്പ്ലോററിൽ കോൺഫിഗർ ചെയ്യണമെന്നും നമ്മൾ ഒരായിരം തവണ കേട്ടതാണെങ്കിൽക്കൂടിയും, അക്ഷര എഡിറ്ററിലെ ഈ പോസ്റ്റിലൂടെ ഞാനിത് ഒരു തവണകൂടി ഉദാഹരണസഹിതം നിങ്ങൾക്കുമുമ്പിലെത്തിക്കുകയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ, തുടക്കക്കാർക്ക് ഉപകാരപ്പെടുമല്ലോ എന്ന് കരുതി ക്ഷമിക്കുക

Wednesday, May 7, 2008

മലയാളം മോസില്ല ഫയർഫോക്‌സിൽ

മോസില്ല ഫയർഫോക്സിൽ മലയാളം കോൺഫിഗർ ചെയ്യുന്നതെങ്ങനെയെന്ന് അറിയാവുന്നവർ ഒന്നു പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.

ഞാനുപയോഗിക്കുന്നത് മോസില്ല ഫയർഫോക്‌സ് വിൻഡോസ് വേർഷൻ 2.0.0.14 ആണ്. പത്മ ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്.

Thursday, May 1, 2008

മേയ് ദിനാശംസകൾ

എല്ലാ മലയാളികൾക്കും വിശ്വസ്പന്ദനത്തിന്റെ ഹൃദയം നിറഞ്ഞ മേയ് ദിനാശംസകൾ.

Tuesday, April 15, 2008

നല്ല മണമുള്ള ഒരു സാധനം

ളരെ നാൾ മുമ്പാണ്. ഞങ്ങൾ നാലാംതരത്തിൽ പഠിക്കുന്ന കാലം. ഞങ്ങൾ എന്ന് പറയുമ്പോൾ സോജു, ജിത്തു, ചിഞ്ചു, സണ്ണി എന്നിങ്ങനെ തണ്ണീർക്കോട് സ്‌കൂളിലെ ടീച്ചർമാരുടെ മക്കളുടെ ഒരു കൺസോർഷ്യമാണുകേട്ടോ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിട്ടിയിരുന്ന സ്പെഷൽ പരിഗണനകൾ ഒരുപാടുണ്ടായിരുന്നു. ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ആദ്യം ഉത്തരം പറയാനവസരം പലപ്പോഴും ഞങ്ങൾക്കാവാറുണ്ട്. അടീം പിടീം ഒന്നൂല്ല്യ! അതോണ്ടന്നെ, ഞാൻ കാണിച്ചിരുന്ന തല്ലുകൊള്ളിത്തരത്തിൻ ഒരതിരുമില്ലായിരുന്നു. പലപ്പോഴും സഹികെട്ട് കൊച്ചുമോൾ ടീച്ചർ പിടിച്ചുനിർത്തി ചന്തിക്ക് പൂശൂന്നതും, ടീച്ചറെന്താച്ചാ ചീതോ, നിക്കൊന്നൂല്ല്യാ.. എന്ന ഭാവത്തിൽ ഞാനത് കൊള്ളുന്നതും സ്ഥിരമായിരുന്നു.

ഇത്രേം ചരിത്രം. ഇനി കാര്യത്തിലേക്കുവരാം.

ഇതുപോലത്തെ ഒരു ചോദ്യോത്തര വേള. ശിവൻ മാഷ് ഘ്രാണശക്തിയെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുകയാണ്.

"ഡാ, നല്ല മണമുള്ള ഒരു സാധനത്തിന്റെ പേരുപറയെടാ.."

ഇത്തവണ ചോദ്യം മോനമ്മടീച്ചറുടെ മകൻ സണ്ണി തരകനോടാണ്. അവന്റെ കണ്ണുരണ്ടും തള്ളിപ്പോയി. നല്ല മണമുള്ള സാധനം..? പറയുമ്പോ ഏറ്റവും നല്ല മണമുള്ള സാധനം തന്നെ പറയണം. ഇല്ലേൽ സ്റ്റാറ്റസ്സിന് വല്ല്യ കൊറച്ചിലാവും. ഒട്ടും ആലോചിക്കാൻ നിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ വന്നു അവന്റെ ഉത്തരം

"തീട്ടം, മാഷേ....നല്ല മണമല്ലേ?"

ശിവൻമാഷുടെ കൈയ്യിലെ വടിയിൽനിന്നുമുയരുന്ന സീൽക്കാരശബ്ദവും സണ്ണിയുടെ അലറിക്കരച്ചിലും ക്ലാസ്സിലെ പൊട്ടിച്ചിരികൾക്കിടയിലും വ്യക്തമായി കേൾക്കാമായിരുന്നു.

Tuesday, April 8, 2008

പച്ചതത്ത

ർഷങ്ങൾക്കുമുമ്പുള്ള ഒരു തണുത്ത പ്രഭാതം. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുന്നു. മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന അവളോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം അന്നും എന്നെ അനുവദിച്ചിരുന്നില്ല. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാകട്ടെ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

പച്ചിലയ്ക്കൊത്ത പച്ചനിറമുള്ള-
തത്തക്കുഞ്ഞിനെ കണ്ടുഞാൻ സോദരാ...
എത്രയെത്രയോ സന്തോഷദായകം
ശാരികപ്പൈതൽ തന്നുടെ താരുടൽ

ഉദയസൂര്യന്റെയരുണവർണ്ണത്താലോ
ഇത്രയും ചോപ്പേറുന്നകൊക്കുകൾ
നല്ലകുന്നിക്കുരുമണിപോലെയോ
നന്മയേറുന്ന സുന്ദരനേത്രങ്ങൾ

തുടുതുടുപ്പുള്ള പച്ചപ്പട്ടൊത്തൊരു
മിനുമിനാ മിനുങ്ങുന്നൊരു ദേഹവും
കാണുമ്പോഴാർക്കും വിസ്മയം തോന്നുന്ന
ഭാവവും തന്നതാരാണുസോദരീ

പോരുമോ നിന്നെ ഞാനെന്റെ നെഞ്ചിലെ
ചൂടേറുന്നൊരു കൂട്ടിൽ വളർത്തിടാം
പ്രേമത്തോടൊപ്പം പാലും പഴങ്ങളും
ആവോളം തന്നു പോറ്റിടാം നിന്നെഞാൻ

എന്റെ ജീവൻ കളഞ്ഞും ഞാൻ നിന്നുടെ
പ്രാണനെ കാത്തു രക്ഷിക്കാം സുന്ദരീ
പോരുകില്ല ഞാനെന്നുചൊല്ലല്ലെനീ
പാവമെന്നെ ഹതാശനാക്കീടല്ലേ.

Wednesday, April 2, 2008

നിർവികാരത

ങ്ങനെ ഒരുദിനം കൂടി എന്റെ ജീവിതത്തിൽനിന്നും അടർന്നുവീണീരിക്കുന്നു. അറിയേണ്ടതറിയാതെയും ചെയ്യേണ്ടത് ചെയ്യാതെയും സമയം തള്ളിനീക്കുകയെന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഒരുതരം നിർവികാരത രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്നു.

രാവിലെയെഴുന്നേറ്റ് സൂര്യോദയം കാണുമ്പോഴേക്കും "ഛേ, കഷ്ട"മെന്ന് തോന്നാറുണ്ട്. ഈ സൂര്യൻ ഉദിക്കാതിരുന്നെങ്കിൽ, ആഴ്ചയിലോരോ ദിവസവും ഞായറാഴ്ചകൾ പോലെ അവധിദിവസങ്ങളായിരുന്നെങ്കിൽ! ഒരുദിവസമെങ്കിലും ആറുമണിയോടെ, വേണ്ട ഏഴുമണിയോടെ വീട്ടിലെത്താൻ കഴിഞ്ഞെങ്കിൽ!! ചിന്തകൾ വേദനകളാകുമ്പോൾ പരിഭവം പറയാതെ, രണ്ടുപിടി അരി കഴുകി കുക്കറിൽ വേവിക്കാൻ വെച്ച് നിർവികാരനായിരിക്കാറുണ്ട്.

കാലം കടന്നുപോകുന്നതറിയാതെ, ഇന്നലെകളെക്കുറിച്ചോർത്ത്, ഇന്നിന്റെ മാധുര്യമാസ്വദിക്കാനാവാതെ, ഇന്നിനെ ഇന്നലെയാക്കി നാളെ അനുഭവിക്കേണ്ടിവരുന്ന ഒരുതരം വിഭ്രാന്തിയിൽ ദിനങ്ങളൊഴുകിനീങ്ങുകയാണ്. രാവിലെ രണ്ടുമണിക്ക് ജോലികഴിഞ്ഞ് തിരിച്ചുവന്ന്, എട്ടരയ്ക്കുതന്നെ തിരിച്ചെത്തേണ്ടിവരുമ്പോഴും നിർവികാരമായ പുഞ്ചിരിയുടെ വിരിപ്പിനുള്ളിൽ മനസ്സിനെ മൂടിവയ്ക്കാറുണ്ട്.

കാടുകേറി, മേടുകേറി, മരംകേറി, മലകേറി ചിന്തകളങ്ങനെ വിഹരിക്കുമ്പോൾ, മരവിച്ചമനസ്സുമാത്രം എനിക്കുകൂട്ടാകുന്നു. മനസ്സും ശരീരവുമായുള്ള ഭൌതികമായ ബന്ധം വിഛേദിക്കപ്പെടുന്നതിനെയാണ് മരണമെന്ന് വിളിക്കുന്നതെങ്കിൽ, ഞാനെന്നേ മരിച്ചുകഴിഞ്ഞിരിക്കുന്നു! മനസ്സില്ലാത്ത ഒരു ശരീരവും പേറി ഞാൻ നടന്നുനീങ്ങുമ്പോളും രാത്രി പകലും പകൽ രാത്രിയുമാക്കി കാലം തന്റെ കളി തുടരുകയാണ്.

Friday, March 21, 2008

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2

അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2 (മൈനർ ബിൽഡ് 0.0.0.10) ഞാനിന്ന് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്. ഉപയോഗിച്ചുനോക്കി അഭിപ്രായം പറയുമല്ലോ അല്ലേ?

Monday, March 10, 2008

അക്ഷര 0.0.0.9 ഡെവലപ്പർ ബീറ്റ 1

അക്ഷരയുടെ ഡെവലപ്പർ ബീറ്റ 1 റിലീസ് ചെയ്തിരിക്കുന്നു! കൂടുതൽ വിവരങ്ങൾക്കും ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂക!

ഓ.ടോ: ഇനി ഗൂഗ്ൾ സേർച്ചിൽ നിങ്ങളുടെ ചില്ലക്ഷരങ്ങൾ നഷ്ടപ്പെടില്ല! അക്ഷര യൂണിക്കോഡ് 5.1.0 ഉപയോഗിക്കുന്നു

Saturday, March 8, 2008

അക്ഷര 0.0.0.9 ഡവലപ്പര്‍ ബീറ്റ റിലീസ്‌ 1

രുപാടുദിവസത്തെ ഭഗീരഥപ്രയത്നത്തിനൊടുവില്‍, അക്ഷര ഇന്‍ഡിക്‌ സ്ക്രിപ്റ്റ്‌ ജെനെറേറ്ററിന്റെ 0.0.0.9 ഡെവെലപ്പര്‍ ബീറ്റ (9th Minor Build Developer Beta) മാര്‍ച്ച്‌ 15നു നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്‌. ഇത്‌ അപൂര്‍ണ്ണവും, റെന്‍ഡെറിങ്ങിലും സ്ക്രിപ്റ്റ്‌ ജെനെറേഷനിലും ഒരുപാട്‌ അപാകതകള്‍ നിറഞ്ഞതുമാണെങ്കിലും നിങ്ങളുടെ സ്വകാര്യതയ്ക്കും, കമ്പ്യൂട്ടറിനും യാതൊരു അപകടവുമുണ്ടാക്കാത്ത രീതിയിലാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌. ഏതുഭാഷയിലേക്കും ട്രാന്‍സ്ലിറ്ററേഷന്‍ സാധ്യമാകുംവിധം, പ്ലഗ്ഗ്‌-ഇന്‍ അടിസ്ഥാനമാക്കി എഴുതിയിരിക്കുന്ന യൂണിക്കോഡ്‌ എന്‍ജിനും, വളരെ സുശക്തമായ എക്സപ്‌ഷന്‍ മാനേജുമെന്റും, പരിപൂര്‍ണമായും യൂണിക്കോഡ്‌ 5.1.0 ലിപിമാറ്റവും, സുന്ദരവും ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റ്‌ സപ്പോര്‍ട്ടോടുകൂടിയതുമായ യൂസര്‍ ഇന്റെര്‍ഫേസും അക്ഷരയ്ക്ക്‌ മാറ്റുപകരുന്നു.

ആര്‍ക്കിടെക്‍ച്ചര്‍:

അക്ഷര എഡിറ്ററിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ താഴെ വിവരിക്കുന്നു

1. യൂസര്‍ ഇന്റര്‍ഫേസ്‌ മാനേജര്‍:
ബ്രൗസര്‍ ബേസ്‌ഡ്‌ ഡയറക്റ്റ്‌ യൂണിക്കോഡ്‌ റെന്‍ഡെറിങ്ങോടുകൂടിയ ടാബ്ബ്‌ഡ്‌ ഡോക്ക്യുമെന്റുകളാണ്‌ അക്ഷരക്ക്‌. വരമൊഴിയിലേതുപോലെ, ഒരു എഡിറ്റര്‍ കണ്ട്രോളും, ഒരു ബ്രൗസര്‍കണ്ട്രോളുമാണ്‌ പ്രധാനം. ടൈപ്പുചെയ്യുന്നതിനനുസരിച്ച്‌, അക്ഷര, ലിപിമാറ്റംവരുത്തിയ അക്ഷരങ്ങള്‍ ടാര്‍ഗറ്റ്‌ കണ്ട്രോളില്‍ ചേര്‍ത്തുകൊണ്ടിരിക്കും. നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും അക്ഷരങ്ങള്‍ കോപ്പിചെയ്ത്‌ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമാണ്‌. ഫയല്‍ ഐ.ഓ. അടുത്ത ബീറ്റയുടെ കൂടെ എഴുതിചേര്‍ക്കുന്നതാണ്‌.

2. യൂണീക്കോഡ്‌ എന്‍ജിന്‍:
അക്ഷരയുടെ യൂണിക്കോഡ്‌ എന്‍ജിന്‍ വളരെ സുശക്തവും, ഒന്നിലധികം ഭാഷകള്‍ക്ക്‌ പിന്തുണനല്‍കാന്‍ കഴിയുംവിധം പ്ലഗ്‌ ഇന്‍ സപ്പോര്‍ട്ടോടുകൂടിയാണ്‌ ഉദ്ദേശിക്കുന്നത്‌. കോണ്‍ഫിഗറേഷന്‍ മാനേജറില്‍ എഴുതുന്നതുപോലെ, അക്ഷര .Net Reflection എന്ന ഒരു സൂത്രമുപയോഗിച്ച്‌ dynamic invocation ലൂടെ ലിപിമാറ്റം വരുത്തുന്ന രീതിയാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും അത്‌ ഈ വേര്‍ഷനില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി എക്സ്‌.എം.എല്‍ നിവേശനരീതിയിലൂടെയാകും അക്ഷര ഇന്‍പുട്ട്‌ സ്വീകരിക്കുക. ഉദാഹരണത്തിന്‌ <en>..</en> എന്ന ടാഗുകള്‍ക്കുള്ളില്‍ ടൈപ്പുചെയ്യുന്നത്‌ ഇംഗ്ലീഷിലായിരിക്കും അക്ഷര റെന്‍ഡര്‍ ചെയ്യുക. ഈ സൂത്രവിദ്യയും, അക്ഷരയോടുകൂടി ഇപ്പോള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല

3. എക്സപ്‌ഷന്‍ മാനേജര്‍:
മിക്കവാരും എല്ലാ റണ്‍ടൈം തെറ്റുകളെയും അക്ഷര പിടികൂടുകയും, അവയുടെ സിവിയേറിറ്റി അനുസരിച്ച്‌ അവഗണിക്കുകയോ ലോക്കല്‍ സിസ്റ്റത്തിലോ, ഡെവെലപ്പര്‍ നോട്ടിഫിക്കേഷനായോ, ഓണ്‍ലൈനായോ പബ്ലിഷ്‌ ചെയ്യുകയും ചെയ്യുന്നതരത്തിലാണ്‌ എക്സപ്‌ഷന്‍ മാനേജറെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. അക്ഷരയുടെ എക്സപ്‌ഷന്‍ സിവിയേരിറ്റി ലവലുകളെ Negligible, Low, Below Normal, Above Normal, High, Critical എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. Low ന്‌ മുകളിലുള്ള എക്സപ്ഷനുകള്‍ ഉപയോക്താവിനെ അറിയിക്കുകയും, എങ്ങനെയാണ്‌ പ്രസാധനം ചെയ്യേണ്ടത്‌ എന്നന്വേഷിക്കുകയും ചെയ്യുന്നത്‌ ഒരു ഡയലോഗിലൂടെയാണ്‌. ഓണ്‍ലൈനായി പ്രസാധനം ചെയ്യുന്ന തെറ്റുകള്‍ ഉടനേതന്നെ, http://akshara-eventlog.blogspot.com എന്ന വിലാസത്തില്‍ പ്രത്യക്ഷമാകുകയും ചെയ്യും. എക്സപ്‌ഷന്‍ മാനേജര്‍ ഈ റിലീസില്‍ ചേര്‍ത്തിട്ടുണ്ട്‌.

4. കോണ്‍ഫിഗറേഷന്‍ മാനേജര്‍:
ഏതൊരു .Net അപ്ലിക്കേഷനെയും പോലെ അക്ഷര വിന്‍ഡോസ്‌ രെജിസ്റ്ററി ഉപയോഗിക്കുന്നില്ല. അക്ഷരയുടെ കോണ്‍ഫിഗറേഷനുകള്‍ ഒരു എക്സ്‌.എം.എല്‍ ഫയലിലാണ്‌ സൂക്ഷിക്കപ്പെടുക. ഉപയോക്താവിനുവേണ്ടി അതില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുകയും, അവയെല്ലാം രേഖപ്പെടുത്തിവയ്ക്കുകയുമാണ്‌ കോണ്‍ഫിഗറേഷന്‍ മാനേജറിന്റെ ധര്‍മ്മം. പുതിയ ഭാഷ്കള്‍ക്കുവേണ്ടി പ്ലഗ്‌-ഇന്‍ നുകള്‍ കോണ്‍ഫിഗറേഷന്‍ മാനേജറാണ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്‌. കോണ്‍ഫിഗറേഷന്‍ ഫയല്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ടെങ്കിലും കോണ്‍ഫിഗറേഷന്‍ മാനേജര്‍ ഇപ്പോഴും പൂര്‍ണ്ണമല്ല.

Installation requirements:
1. Microsoft .Net 2.0 Environment
2. Microsoft Internet Explorer
3. Font: Anjali Old Lipi

അറിയുന്ന പ്രശ്നങ്ങള്‍:
1. അപ്ലിക്കേഷന്‍ പൂര്‍ണ്ണമായും ഒപ്റ്റിമൈസ്‌ ചെയ്തിട്ടില്ല.
2. എക്സപ്‌ഷന്‍ മാനേജര്‍ ഒഴികെ, മൊഡ്യൂളുകള്‍ പൂര്‍ണ്ണമായിട്ടില്ല.
3. മലയാളം ലിപിമാറ്റം അപൂര്‍ണ്ണമാണ്‌

ഡെവലപ്‌മെന്റിന്റെ അടുത്തഘട്ടത്തിലേക്ക്‌ കടക്കുന്നതിനുമുമ്പേ, പ്രവര്‍ത്തന മികവിനും, കമ്പ്യൂട്ടര്‍ റിസോഴ്‌സ്‌ ഉപയോഗം കുറക്കുന്നതിനും വേണ്ടി അക്ഷരയ്ക്ക്‌ ചില റീ ആര്‍കിടെക്‍ചര്‍ പ്ലാനുകള്‍ ഉദ്ദേശിക്കുന്നുണ്ട്‌. അക്ഷര നിങ്ങള്‍ ഉപയോഗിച്ച ശേഷം അത്‌ എങ്ങനെയെല്ലാം, എവിടെയെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുക.

ഡൗണ്‍ലോഡ്‌ ചെയ്യുവാന്‍:
അക്ഷരയുടെ 0.9 ഡവലപ്പര്‍ ബീറ്റ 1 വിന്‍-റാര്‍ ഫൊര്‍മാറ്റില്‍ ഇവിടെ കൊടുത്തിരിക്കുന്നു. Right Click on the link and Choose Save Target As
കുറിപ്പ്‌: ഈ ബീറ്റാ റിലീസ്‌ മാര്‍ച്ച്‌ 15 മുതല്‍ മാത്രമേ ഈ ലിങ്കില്‍ ലഭ്യമാവുകയുള്ളൂ. ഏപ്രില്‍ 13നു മുമ്പായി സ്റ്റേബിള്‍ ബീറ്റ ലഭ്യമാക്കാന്‍ ശ്രമിക്കാം.
സ്ക്രീന്‍ ഷോട്ടുകള്‍:


1. Akshara Editor Window



2.Generated Unicode Values for verification



3. Error Notification Dialog

Thursday, March 6, 2008

ടെലിമാര്‍ക്കെറ്റിങ്ങ്‌ സുന്ദരി

രാവിലെ ഡെസ്കില്‍ച്ചെന്ന് ബാഗ്‌ വെക്കുമ്പോഴേക്കും ഫോണടിച്ചുതുടങ്ങി. ആരാണാവോ ഈ ശല്യം, കൊച്ചുവെളുപ്പാന്‍കാലത്തന്നേന്ന് പ്രാകിക്കൊണ്ട്‌ ഫോണെടുത്തു. ഉടനെ പ്രീറെക്കോര്‍ഡെഡ്‌ ഐ.വി.ആര്‍.എസ്‌ പോലെ "ദിസ്‌ ഈസ്‌ ദിവ്യ ഫ്രം സിറ്റി ബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌; വീ ആര്‍ ഓഫെറിംഗ്‌ ലൈഫ്‌ ടൈം ഫ്രീ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌...." ദിവ്യ തുടരുകയാണ്‌!

എന്തായാലും, ഇപ്പൊ പഴയപോലെയല്ല. അക്കൗണ്ട്‌ മാനേജറെ കണ്ട്‌ കാര്യം പറഞ്ഞ്‌ രാജീവിന്റെ ടീമില്‍നിന്നും ഇ.എഫ്‌. ഹൈഡ്രയിലേക്ക്‌ മാറിയതില്‍പ്പിന്നെ, നടുനിവര്‍ത്താന്‍ പോലും സമയം കിട്ടിയിട്ടില്ല! എന്നാലും നമ്മുടെ ദിവ്യമോള്‍ വിളിക്കുമ്പോള്‍ എങ്ങനാ ഞാന്‍ ബിസിയാണുമോളേന്ന് പറേണേ? മോളേ, എനിക്കൊരുകാര്‍ഡും വേണ്ടാ, ആളേവിട്‌ എന്നൊക്കെപ്പറഞ്ഞുനോക്കീട്ടും നമ്മുടെ ദിവ്യ എന്നെ വിടിണില്ല്യ! അവള്‍ക്ക്‌ ഒരു നൂറുരൂപ കമ്മീഷന്‍ കിട്ടാന്‍ വേണ്ടി ചേരണം പോലും. എന്നാല്‍ നാളെ വിളീന്ന് പറഞ്ഞാ അവള്‍ക്കത്‌ ഇന്നേ വേണം പോലും! പെട്ടോ പള്ളീ...!

അവള്‍ക്കുവേണ്ടി ഇന്നതില്‍ച്ചേരാമ്പോയാല്‍ ഡാന്‍ മുര്‍ഫീം, ഡാനിയേലുമൊന്നും എന്നെ വെറുതേവിടുംന്ന് തോന്നിണില്ല്യ. മാത്രോല്ല, അവള്‍ക്കായി റിസ്കെടുക്കാന്‍ അവളെന്റെ ഭാര്യോ കാമുക്യോന്ന്വല്ലല്ലോ! ഇതൊന്നും നമ്മുടെ ദിവ്യമോളെ ബാധിക്കുന്ന പ്രശ്നമല്ലപോലും! ഇതന്ന്യാണ്‌ ഞാന്‍ കൊറേകാലായിട്ട്‌ അവളോട്‌ പറയണത്‌ പോലും! എന്തായാലും സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ കൊളാവും. ശരി, എന്നാ ഒന്നുമാറ്റിപ്പറയന്നേന്നും വിചാരിച്ചിട്ട്‌ നേരേ വിട്ടു കാന്റീനിലിയ്ക്ക്‌!

ഓ.കേ, ദിവ്യാ, സോ ആര്‍ യു കാളിംഗ്‌ ഫ്രം സിറ്റിബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌? ഗുഡ്‌, വേര്‍ ഈസ്‌ യുവര്‍ ഓഫീസ്‌? ഞാനവള്‍ക്കിലയിട്ടു! അവള്‍ സ്ഥലം പറഞ്ഞപ്പോള്‍ അതെവിടെയാ, ഓ.എം.ആറില്‍ തന്നെയാണോ എന്നായി. റൂട്ടും ബസ്‌ നമ്പറും, ലാന്റ്‌മാര്‍ക്കും അടുത്ത കമ്പനികളും എല്ലാം വെടിപ്പായി ചോദിച്ചുമനസ്സിലാക്കി. പിന്നെ രാവിലെ എന്താ കഴിച്ചേ, വീട്ടില്‍ ഉണ്ടാക്കുകയാണോ, ഹോസ്റ്റെല്‍ എവിടെയാ, എത്രപേരുണ്ട്‌ മുറിയില്‍, ഏതെല്ലാം നാട്ടില്‍നിന്ന്, ഉച്ചക്ക്‌ പുറത്തുനിന്നാണൊ കഴിക്കുന്നെ, എന്താ കഴിക്ക്യാ, വീട്ടിലാരൊക്കെയുണ്ട്‌, വീടെവിട്യാ, വീട്ടില്‍പ്പോകാറുണ്ടോ... ചോദ്യങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ ഏതാണ്ട്‌ ഒന്നര മണിക്കൂറോളം ഒലിച്ചുപോയിക്കാണും!

അവസാനം, എനിക്ക്‌ മടുത്ത്‌ "ശരി, ഇത്രേം സംസാരിച്ചതല്ലേ, ഉച്ചയ്ക്ക്‌ ആളെ വിട്ടോളൂ" എന്നുപറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴേക്കും അവളൊരു പരുവമായിരുന്നു. എന്തായാലും ഇനിയവള്‍ ആരെയും വിളിച്ച്‌ ശല്യപ്പെടുത്തുമെന്ന് തോന്നുന്നില്ല!

ഓ.ടോ: ഈ ചെറുകഥയിലെ കഥാതന്തുവും കഥാപാത്രങ്ങളും പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്‌. ഇവയ്ക്ക്‌ ആരോടെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രമാണ്‌. (ഞാനത്ര കണ്ണീച്ചോരല്ല്യാണ്ടെ ഒരു പെണ്ണിനേം കഷ്ടപ്പെടുത്തീട്ട്‌ല്ല്യാന്ന് സാരം)

Wednesday, March 5, 2008

ജോലിസമയവര്‍ദ്ധന

ഡ്‌ജറ്റ്‌ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരുതരം നിര്‍വികാരതയാണ്‌ തോന്നിയത്‌! ജോലിസമയം 10മണിക്കൂറാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു പോലും! ആദ്യം, ഇതിലെന്താ ഇത്ര പുതുമ എന്നു ചിന്തിച്ചെങ്കിലും, പിന്നീട്‌ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്തു!

പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം ഭാരതീയസാമ്പത്തികാവസ്ഥയെ ബാധിക്കാതിരിക്കാന്‍വേണ്ടിയെന്നൊരു മുടന്തന്‍ ന്യായവുമായാണ്‌ ജോലിസമയം വര്‍ദ്ധിപ്പിക്കുന്നത്‌. മനുഷ്യന്‌ എന്താ 8 മണിക്കൂറേ പണിയെടുക്കാന്‍ പാടുള്ളോ എന്നു ചോദിച്ചാല്‍, തീര്‍ച്ചയായും അല്ല. ആകെയുള്ള 24 മണിക്കൂറില്‍ മനുഷ്യന്‍ 10 മണിക്കൂര്‍ ജോലിചെയ്യുകയും, 8 മണിക്കൂര്‍ ഉറങ്ങുകയും ചെയ്താല്‍ പിന്നെ എന്തുണ്ടാകും ബാക്കി എന്നതാണിവിടെ എന്റെ പ്രശ്നം! ജോലിക്കുപോയിവരുമ്പോഴെക്കും ശേഷമുള്ളതില്‍ ഒരു മൂന്നുമണിക്കൂര്‍ കാലി. കുളി തുടങ്ങിയ പ്രാഥമിക കൃത്യങ്ങള്‍ക്ക്‌ രണ്ടുനേരവുംകൂടി 2 മണിക്കൂര്‍! ഇനി ബാക്കി 1 മണിക്കൂറാണോ ആകെ ജീവിതം? ഇനി പാശ്ചാത്യരാഷ്ട്രങ്ങളിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടാല്‍ ഇവിടെ 6 മണിക്കൂര്‍ ജോലി ചെയ്താല്‍മതി എന്നിവര്‍ പറയുമോ ആവോ? (എന്തായാലും 24x7 എന്നൊന്നും പറയാതിരുന്നത്‌ നന്നായെന്നുതോന്നുന്നു)

ഇനി കമ്യൂണിസം ഒഴിവാക്കി ചിന്തിച്ചാല്‍ ഇതിന്‌ സാമൂഹികമായും പല വശങ്ങളുണ്ടെന്ന് കാണാന്‍ കഴിയും. ഒരു സാധാരണ മനുഷ്യന്‌ അവന്റെ ജോലിപോലെത്തന്നെ പ്രധാനമാകണം കുടുംബവും. ഇനിയുള്ള തലമുറയ്ക്ക്‌ സ്നേഹവും, വാല്‍സല്യവും പകരുകയും, അവരെ നേരായ വഴിക്കുനയിക്കുകയും, മനുഷ്യന്റെ മൃദുലവികാരങ്ങളെ സൂക്ഷ്മമായി സമൂഹത്തിലെ വാല്യൂസിസ്റ്റങ്ങളുമായി വിളക്കിച്ചേര്‍ത്ത്‌ ആരോഗ്യപരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത്‌ ശക്തമായ കുടുംബബന്ധങ്ങളിലൂടെയാണ്‌. ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ മനുഷ്യന്‌ ഇതൊന്നും സാധിക്കാതെ വരുന്നു. സ്വന്തം ഭാര്യയോടും കുട്ടികളോടും 'ഹായ്‌ ബൈ' ബന്ധം മാത്രം സൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാരുടെയും, സ്വന്തം കുഞ്ഞിന്‌ അമ്മിഞ്ഞപ്പാല്‍കൂടി നിഷേധിക്കുന്ന അമ്മമാരുടേയും എണ്ണം ഇനിയും വര്‍ദ്ധിക്കുകയും, തന്മൂലം നമുക്ക്‌ വളര്‍ന്നുവരുന്ന ഒരു തലമുറയെ മുഴുവന്‍ നാശത്തിന്റെ പാതയിലേക്ക്‌ തള്ളിവിടേണ്ടിവരികയും ചെയ്യും!

മനുഷ്യജീവിതം തികച്ചും യാന്ത്രികമാകുന്നതോടെ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട്‌ ജോലിയെടുക്കുന്ന പാവകളായി നമ്മുടെ പൗരന്മാര്‍ തരംതാഴ്‌ത്തപ്പെകയും പൊതുജനങ്ങളുടെ മാനസികാരോഗ്യനില തകരാറിലാവുകയും ചെയ്തേക്കും. പിന്നെ, മനഃസമാധാനത്തിനായി സ്വാമിമാരും ആള്‍ദൈവങ്ങളും മറ്റുകള്ളനാണയങ്ങളുമൊക്കെയാവും നമുക്കാശ്രയം!

ചുരുക്കത്തില്‍, പൊതുജീവിതം യാന്ത്രികമാവുകയും മനുഷ്യമനസ്സാക്ഷി മരിക്കുകയും ബന്ധങ്ങള്‍ അകന്നുപോകുകയും സാമൂഹികാരക്ഷിതത്വത്തിലേക്ക്‌ എവരേയും തള്ളിവിടുകയും ചെയ്തുകൊണ്ട്‌ ഭാരതീയതയുടെ കടയ്ക്കുതന്നെ കത്തിവയ്ക്കുന്ന ഒരു തീരുമാനമാകും ഈ സമയവര്‍ദ്ധന!

വാല്‍ക്കഷ്‌ണം: ഒരു ദിവസം 24 മണിക്കൂറില്‍നിന്ന് വര്‍ദ്ധിക്കാതിരിക്കുന്നേടത്തോളം, ഈ സമയവര്‍ദ്ധന ഐ.ടി ജീവനക്കാരെ അത്ര വലുതായിട്ടൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്ന് തോന്നുന്നു.

Wednesday, February 27, 2008

ചേനവറുത്തുപ്പേരി

ളരേ മുമ്പാണ്‌.

ഒരു ദിവസം എന്റെ ഒരു സുഹൃത്ത്‌ എന്നെ ഉച്ചയൂണിന്‌ ക്ഷണിച്ചു.

ശരി, ക്ഷണിച്ചതല്ലേ, പോയിക്കളയാം എന്നു കരുതി ഞാന്‍ നേരെ അവന്റെ വീട്ടില്‍പ്പോയി.

അവിടെച്ചെന്ന് ഊണും തുടങ്ങി.

അവന്റെ അമ്മേടെ മാസ്റ്റര്‍പീസ്‌ ഐറ്റമാണെന്നും പറഞ്ഞു ചേനയുപ്പേരി തന്നപ്പോഴേ എന്തോ പന്തിയല്ലായ തോന്നിയിരുന്നു.

ഞാനതെടുത്ത്‌ വായില്‍വച്ചപ്പോള്‍ ശരിക്കും ച്യൂയിങ്ങ്‌ഗം പോലെ. ചവചവാന്നിരിക്കുണു! ആകെ മസാലമയം!

എനിക്കതൊട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരുവിധം ഞാനത്‌ ഇറക്കിതുടങ്ങുമ്പൊഴേക്കും അവന്‍ "അപ്പൊ നമ്പൂരി ബീഫും കഴിക്കും അല്ലേ" എന്നൊരു ചോദ്യം!

തുടങ്ങീല്ല്യേ ഛര്‍ദ്ദി! അവന്റെ ഡൈനിങ്‌ ടേബിള്‍ മുഴുവന്‍ ഞാന്‍ ഛര്‍ദ്ദിച്ചുനിറച്ചു!

പിന്നെ നല്ല ഉഗ്രന്‍ ചേനവറുത്തത്‌ നമ്പൂരിസ്സദ്യക്കുകണ്ടാലും, "ഉത്പ്രേക്ഷ" ഓര്‍മ്മവരും; അതുതാനല്ലയോ ഇത്‌! ഒരിത്തിരി വ്യത്യാസംണ്ട്‌; മോഡേണ്‍ ഉത്പ്രേക്ഷ്യാണെ!

പിന്നെ, ഈയടുത്താണ്‌ ഞാന്‍ "ചേനവറുത്തത്‌" കഴിച്ചുതുടങ്ങിയത്‌; അതും അമ്മേടെ നിര്‍ബന്ധം കാരണം!

Tuesday, February 26, 2008

എന്റെ ശബരിമല യാത്ര - 4

മണികണ്ഠദര്‍ശനം

മ്പയെന്ന പുണ്യനദി വെറും അഴുക്കുചാലാകുന്ന കാഴ്ചകണ്ടുകൊണ്ട്‌ ഞാന്‍ ഗണപതി അമ്പലത്തിലേക്ക്‌ നടന്നു. ഇരുവശത്തും കച്ചോടം പൊടിപൊടിക്കുന്നു. (ദൂരദിക്കില്‍നിന്നും വരുന്ന അയ്യപ്പന്മാര്‍ കേരളം എന്നാല്‍ ഇതാണെന്ന് ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ). നേരെ ചെന്ന് ഗണപതിയെവന്ദിച്ച്‌ നേരെ മേല്‍ശാന്തിയുടെ മുറിയിലേക്ക്‌ പോയി. അവിടെ കെട്ടുനിറക്കാനുള്ള ആളെ "ക്യാന്‍വാസ്‌" ചെയ്യാനായി രണ്ടുപേര്‍ നില്‍ക്കുന്നു. (മേല്‍ശാന്തിമാര്‍ രണ്ടാണ്‌). കെട്ടുനിറയാണോ? നൂറ്ററുപത്‌ രൂപയാണ്‌ ട്ടോ എന്ന് പറഞ്ഞ്‌ ഒരാള്‍ എന്നെയുംകൂട്ടി ഓട്ടം തുടങ്ങി.

നിമിഷാര്‍ദ്ധനേരം കൊണ്ട്‌ കെട്ടുനിറ കഴിഞ്ഞു. വിരീല്ല്യേ, വേണ്ടാ.. ഒരു നാല്‍പ്പതുര്‍പ്പ്യേംകൂടെ ദക്ഷിണ വെച്ചോളൂ! എല്ലാം ശരിയാകുംന്ന്! എങ്ങനേണ്ട്‌?

ശരണം വിളിച്ച്‌ ഗണപതിക്ക്‌ നാളികേരമുടച്ച്‌ മലകയറാന്‍ തുടങ്ങി. എതാണ്ട്‌ ഒന്നരമണിക്കൂറുകൊണ്ട്‌ സന്നിധാനത്തുചെന്ന് നാളികേരമുടച്ച്‌ നേരെ ദര്‍ശനത്തിനായിയുള്ള വരിയിലേക്കുകയറി. അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും മാളികപ്പുറത്ത്‌ ദര്‍ശനവും കഴിഞ്ഞ്‌, പ്രസാദവും വാങ്ങി ഏതാണ്ട്‌ 12മണിയോടെ ഞാന്‍ മലയിറങ്ങാന്‍ ആരംഭിച്ചു. തീക്ഷ്ണമായവെയിലേറ്റ്‌ വഴിയില്‍പാവിയിരിക്കുന്ന കരിങ്കല്ലും, കോണ്‍ക്രീറ്റും ചുട്ടുപഴുത്തിരുന്നു. ചെരിപ്പിടാതെ പോയത്‌ ഒരബദ്ധമായി എന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുന്നോട്ടുള്ള ഓരോ കാല്‍വെയ്പ്പുകളും. ഇതിനിടെ എന്നെ ഗുരുവായൂര്‍ ശ്രീകൃഷ്ണയില്‍ പഠിപ്പിച്ച അദ്ധ്യാപികയുടെ ഭര്‍ത്താവിനെ പരിചയപ്പെടാനും സാധിച്ചു.

പമ്പയില്‍ വന്നപ്പോള്‍ ചെങ്ങന്നൂരുനിന്ന് ഞാന്‍ വന്ന അതേ ബസ്സുതന്നെ ഒരു ട്രിപ്പുകൂടെ കഴിഞ്ഞു വന്നുകിടക്കുന്നു. ഒട്ടും സംശയിക്കാതെ നേരെ അതില്‍ക്കയറി ചെങ്ങന്നൂര്‍ക്ക്‌ പുറപ്പെട്ടു! അവിടെ എത്തി, പത്തുമിനുട്ടിനുള്ളില്‍ത്തന്നെ ഒരു കോഴിക്കോട്ടേക്കുപോണ സൂപ്പര്‍ഫാസ്റ്റ്‌ ബസ്സില്‍ക്കേറി എടപ്പാള്‍ക്ക്‌ ടിക്കറ്റെടുത്തു. നേരെ കല്ലുംപുറത്തുവന്നിറങ്ങുമ്പോള്‍ രാത്രി പതിനൊന്ന്. (കല്ലുംപുറം കുന്നംകുളത്തിനും എടപ്പാളിനും ഇടയില്‍ ചങ്ങരംകുളത്തിനു മുമ്പായാണ്‌). പിന്നെ ഏതാണ്ട്‌ പത്തുമിനിട്ടിനുള്ളില്‍ ഇല്ലത്തുചെന്ന് കുളിച്ച്‌ ഊണുകഴിച്ചതോടെ ക്ഷീണമെല്ലാം (വീണ്ടും) പമ്പകടന്നു. പിന്നെ പന്ത്രണ്ടുമണിയോടെ ഞാന്‍ സുഖായിട്ടുറങ്ങി.

--ശുഭം--

Friday, February 22, 2008

എന്റെ ശബരിമല യാത്ര - 3

പമ്പയിലേക്ക്‌...

കൊച്ചു പിള്ളേരെപ്പോലെ കൂക്കിവിളിച്ചുകൊണ്ട്‌ അമൃത ഇഴഞ്ഞ്‌ നീങ്ങാന്‍ തുടങ്ങുമ്പോഴെക്കും മണി പത്തരയായി. ലഗേജെല്ലാം സീറ്റിനടിയിലേക്ക്‌ ഒതുക്കിയശേഷം, ഞാന്‍ മറ്റുള്ളവരെ പരിചയപ്പെടാന്‍ തുടങ്ങി. സ്വാമിയോട്‌ സ്വാമിശരണം പറഞ്ഞുകൊണ്ടുതന്നെ ഞാനാരംഭിച്ചു.

അദ്ദേഹത്തിന്റെ പേരെനിക്കോര്‍മയില്ല. മുംബൈയില്‍ എന്തോ ബിസിനസ്‌ ചെയ്യുകയാണ്‌. പറ്റെവെട്ടിയ തലമുടിയും നറച്ചകുറ്റിത്താടിയും, കാഷായവസ്ത്രവും പിന്നെ ഒരു ഫ്രേംലെസ്സ്‌ കണ്ണടയുമാണ്‌ വേഷം. ആളേക്കണ്ടപ്പോഴെ ഒരു ബഹുമാനം തോന്നി. ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത്‌ അതില്‍ ചുണ്ണാമ്പുതേക്കുന്നതിനിടയില്‍, എങ്ങോട്ടാ എന്നുള്ള എന്റെ ചോദ്യത്തിന്‌ തമിഴും ഹിന്ദിയും കലര്‍ന്ന മലയാളത്തില്‍ "നാന്‍ തിരോന്തോരത്തെയ്ക്കാ; നീങ്കള്‍ കഹാം ജാതേഹൊ?" എന്ന സ്വാമിയുടെ മറുപടി എനിക്കു ശരിക്കും രസിച്ചു. ഞാന്‍ ചെങ്ങന്നൂര്‍ക്കാണെന്നും, അവിടെനിന്നും ശബരിമലക്കാണെന്നും പറഞ്ഞപ്പോള്‍ സ്വാമിയുടെ മുഖം പ്രസന്നപൂര്‍ണ്ണമായി.

ഞാന്‍ ആദ്യമായാണോ മലയ്ക്കുപോകുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു. ഞാന്‍ മറുപടി പറയാന്‍ തുടങ്ങും മുമ്പേ അദ്ദേഹം അവിടെനിന്നാണെന്നും ഭക്തി അദ്ദേഹത്തിന്‌ ലഹരിയാണെന്നും പറഞ്ഞുതുടങ്ങിയ സ്വാമി പിന്നെ പട്ടാളക്കാരുടെ സര്‍വീസ്‌ സ്റ്റോറി പോലെ അദ്ദേഹത്തിന്റെ അനുഭവകഥ പൊടിപ്പും തൊങ്ങലുമിട്ട്‌ തട്ടിവിടാന്‍ തുടങ്ങി. അനുഭവങ്ങളും, കേട്ടുകേള്‍വികളും, ഐതിഹ്യങ്ങളും നിറഞ്ഞ കഥാമൃതം നുണക്കഥകളുടെയും, പൊങ്ങച്ചങ്ങളുടെയും മേമ്പൊടിചേര്‍ത്തുള്ള ഈ വിവരണം സത്യത്തില്‍ വളരേ അരോചകമായിരുന്നു. ഭക്തിയുടെ മറവില്‍ തട്ടിവിടുന്ന വിടുവായത്തങ്ങള്‍ കേട്ടുകേട്ട്‌ അദ്ദേഹത്തോടു തോന്നിയിരുന്ന ബഹുമാനമെല്ലാം ഉരുകിയൊലിച്ച്‌ അങ്ങ്‌ അറബിക്കടലിലെത്തി.

ഇതെന്തോന്നു തൊട്ടിയെന്ന് ചിന്തിച്ചുവരുമ്പോഴേക്കും, ഇതെല്ലാം കേട്ടിരിക്കുന്ന നമ്മുടെ ജീന്‍സ്‌ ചേട്ടന്‍ (കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ പാന്‍ പരാഗ്‌ വാല) പുള്ളിയുടെ ശിങ്കിടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ വിവരണവും തുടങ്ങി. സ്വാമി ഒന്ന്ന്ന് പറഞ്ഞാ പുള്ളിയത്‌ വിശദീകരിച്ച്‌ ഒന്നൊന്നരയാക്കി ശരിയല്ലേ സ്വാമീ എന്നോ, ഞാന്‍ പറഞ്ഞത്‌ ശരിയായില്ലേ സ്വാമീ എന്നോ അങ്ങ്‌ കാച്ചിക്കളയും. ചുരുക്കത്തില്‍, ഞാന്‍ ചെകുത്താനും കടലിനുമിടയിലായി. അവരുടെ പ്രായത്തെ ബഹുമാനിച്ചുമാത്രം ഒന്നു നിര്‍ത്ത്വോന്ന് ചോദിച്ചില്ലെന്ന് മാത്രം. ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതില്‍ വളരെ പ്രസക്തമായ ചില തരികിടക്കഥകള്‍ ഇങ്ങിനെയൊക്കെയാണ്‌

1. അദ്ദേഹം 1954ല്‍ ആണ്‌ ആദ്യമായി ശബരിമലക്ക്‌ പോകുന്നത്‌. അന്ന് എല്ലായിടത്തും കാടാണ്‌. ഗുരുസ്വാമിക്ക്‌ വഴിയറിയാത്തതിനാല്‍ (പത്തുപതിനാറുവര്‍ഷായിട്ട്‌ മലകേറീട്ടും) നമ്മുടെ സംഘം കാട്ടില്‍ പെട്ടു. എന്തു ചെയ്യും? (ഇത്രയും സത്യമാണെന്ന് തോന്നുന്നു). ഉടനെ നമ്മുടെ കഥാനായകന്‍ ഞാനുണ്ട്‌, വരിന്‍ എന്നുപറഞ്ഞ്‌ എല്ലാരേം മുന്നോട്ട്‌ നയിച്ചു! ഒറ്റയാന്‍ "ഘ്‌ര്‍,ഘ്‌ര്‍" ന്ന് പറഞ്ഞ്‌ വന്ന് പുള്ളിയെ വണങ്ങി. പിന്നെ പുള്ളിക്കും വഴിയറിയാതെ വന്നപ്പോള്‍ ഒരയ്യപ്പന്‍ പെട്രോള്‍മാക്സുമായി വന്ന് അവരേ സന്നിധാനത്ത്‌ കൊണ്ടുവിട്ടു. അന്നു രാത്രി ഇദ്ദേഹത്തിനു സ്വാമി അയ്യപ്പന്‍ സ്വപ്നത്തില്‍ ദര്‍ശനം നല്‍കി താനുള്ളപ്പോള്‍ ഭയപ്പെടേണ്ടെന്നും, താനാണ്‌ അവരെ സന്നിധാനത്തില്‍ കൊണ്ടുവിട്ടതെന്നും അരുളിചെയ്തു. പോരേ പൂരം. വല്ല സ്വപ്നവും കണ്ട്‌ എന്തും വിളിച്ചുപറയാമെന്നോ?

2. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു തീവണ്ടിപ്പാതയുണ്ട്‌. ശബരിമലയാത്രയില്‍ തീവണ്ടികേറി ഏഴ്‌ അയ്യപ്പന്മാര്‍ മരിച്ചുപോയി. (ഇത്രയും സത്യമായിരിക്കാം). അവരുടെ ആത്മാക്കള്‍ തൊട്ടടുത്തവീട്ടില്‍ സ്ഥിരമായി പോകുകയും അവിടത്തെ സ്ത്രീയെ പതിവായി ഭയപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. സഹിക്കെട്ടപ്പോള്‍ ആയമ്മ "അയ്യപ്പസേവ" 1 നടക്കുന്നിടത്ത്‌ പോകുകയും, വെളിച്ചപ്പാടിനോട്‌ സങ്കടം പറയുകയും ചെയ്തു. വെളിച്ചപ്പാട്‌ തുള്ളി തീവണ്ടികേറി മരിച്ച്‌ യാത്ര മുടങ്ങിപ്പോയ അയ്യപ്പന്മാരുടെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കുവാന്‍ ഈ സ്ത്രീയുടെ ഭര്‍ത്താവിനോട്‌ ശബരിമലക്ക്‌ പോകാന്‍ കല്‍പ്പനയായി. ആ സ്ത്രീയുടെ ഭര്‍ത്താവ്‌ ശബരിമലയിലെത്തിയപ്പോള്‍ അവിടെ ഗണപതിയമ്പലത്തില്‍ വെളിച്ചപ്പാടുതുള്ളി, വന്നതുനന്നായെന്നും, ദര്‍ശനം നടത്തിക്കഴിഞ്ഞാല്‍പിന്നെ, ഒരിക്കലും ആ ബാധാശല്ല്യം അവര്‍ക്കുണ്ടാവില്ലെന്നും അരുളിച്ചെയ്തു.

3. ഇദ്ദേഹം ബോംബെയില്‍ ഒരു "അയ്യപ്പസേവ"1യില്‍ വച്ച്‌ ഇദ്ദേഹത്തിന്റെ സഹോദരനെ ശബരിമലയില്‍കൊണ്ടുപോകാമെന്ന് നിശ്ചയിച്ച അന്ന് ഇവിടെ പാലക്കാട്‌ "അയ്യപ്പസേവ"1യിലെ വെളിച്ചപ്പാട്‌ തുള്ളി ഇദ്ദേഹത്തിന്റെ വീട്ടില്‍വന്ന് ഇദ്ദേഹത്തിന്റെ സഹോദരനോട്‌ ശബരിമലയില്‍ പോകാന്‍ തയ്യാറാവാന്‍ പറഞ്ഞു.

കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒന്നോര്‍ക്കണം, ഞാനാരാത്രിമുഴുവന്‍ ഇത്‌ സഹിച്ചു! ഇതുകേട്ട്‌ അയ്യപ്പവിശ്വാസികളായിത്തീര്‍ന്ന യാത്രക്കാര്‍ പത്തും ഇരുപതുമൊക്കെ വഴിപാടിട്ടിട്ട്‌ ഇരുനൂറു രൂപയോളം ഞാന്‍ നടക്കല്‍ സമര്‍പ്പിച്ചു. അത്രയ്ക്കും മികച്ച മിഷനറിവര്‍ക്ക്‌! ദോഷം പറയരുതല്ലോ, ഈ പൊങ്ങച്ചത്തിനിടയിലും എനിക്ക്‌ ചെങ്ങന്നൂരുനിന്നും ശബരിമലയിലേക്ക്‌ എങ്ങനെ പോകാമെന്നും, അവിടെ എന്തെല്ലാം ചെയ്യണമെന്നും പറഞ്ഞുതരാന്‍ അദ്ദേഹം സമയം കണ്ടെത്തി.

ചെങ്ങനൂരെത്തി, മഹാദേവക്ഷേത്രത്തില്‍ കുളിച്ചുതൊഴുത്‌, ആദ്യത്തെ പമ്പ വണ്ടിക്കുതന്നെ പമ്പയ്ക്കുപുറപ്പെട്ടു. വണ്ടിയില്‍വച്ച്‌ കൂടെ പഠിച്ച ഒരു സഹപാഠിയെ കാണാനും പറ്റി. ളാഹയില്‍ പ്രഭാതഭക്ഷണവും കഴിച്ച്‌, 9.30ഓടെ ഞാന്‍ പമ്പയിലെത്തി.

(തുടരും)

വാല്‍ക്കഷ്ണം:
1. "അയ്യപ്പസേവ" എന്ന് തന്നെയാണോ അദ്ദേഹം പറഞ്ഞത്‌ എന്ന് എനിക്ക്‌ കൃത്യമായി ഓര്‍മയില്ല. എന്താണ്‌ ആ വാക്ക്‌ എന്നറിയാവുന്നവര്‍ ഒരു കമന്റ്‌ ഇട്ടാല്‍ ഞാന്‍ അത്‌ അപ്‌ഡേറ്റ്‌ ചെയ്തുകൊള്ളാം.

Thursday, February 21, 2008

എന്റെ ശബരിമല യാത്ര - 2

മൃതനായി അമൃതയില്‍

അമൃത എക്സ്പ്രസ്സ്‌ രാത്രി 10.15നു തന്നെ പാലക്കാട്‌ ജങ്ക്ഷനില്‍ വന്നുചേര്‍ന്നു. തീവണ്ടിയില്‍ നിറയെ ആളുള്ളപോലെ! വാതിലില്‍ വരെ ആളുകള്‍ തൂങ്ങിനില്‍ക്കുന്നു! പെട്ടോ, ഈശ്വരാ! ഞാന്‍ മനസ്സില്‍ ചിന്തിച്ചു! "ജിയോ, പറ്റ്യാ എനിക്കൂടെ ഒരു സീറ്റ്‌ പിടിച്ചോ; ഞാനും നോക്കാം" എന്നും പറഞ്ഞ്‌ ഒറ്റച്ചാട്ടത്തിന്‌ ഞാന്‍ വണ്ടിക്കുള്ളിലെത്തി.

ഇത്രയേറെ ആളുകള്‍ അവിടേം ഇവിടേം ആയി നില്‍ക്കുമ്പൊളും ഒരു സീറ്റില്‍ 2 കുട്ടികള്‍ കിടന്ന് ഉറങ്ങുന്നു! അതിനടുത്തു ചെന്ന് അവിടെ ഇരിക്കാമെന്ന് വച്ചപ്പോള്‍ ഒരു "മാന്യനായ" ഒരു മനുഷ്യന്‍ എന്നെ തടുത്തു. അവിടെ ആ സീറ്റില്‍ കിടക്കുന്നത്‌ അയാളുടെ മക്കളാണുപോലും! അതിന്‌ ഞാന്‍ എന്തുവേണമാവോ? അവിടെ ആരും ഇരിക്കാന്‍ പാടില്ല! "സാറെവിടെന്നാ?". ക്ഷോഭം ഉള്ളിലൊതുക്കിക്കൊണ്ട്‌ ഞാന്‍ വളരെ മാന്യമായി ചോദിച്ചു! ഉടന്‍ വന്നു മറുപടി "യു.എസ്സീന്ന്!"

ശ്ശെടാ പുലീ, എവനാളുകൊള്ളാമല്ലൊ. ഓ ഞാനാരാ മോന്‍. എനിക്കിലയിടുന്നോടാ..? എന്ന് മനസ്സിലോര്‍ത്തോണ്ട്‌ ഞാന്‍ അടുത്ത സാമ്പിള്‍ പൊട്ടിച്ചു; "സാറെവിടേക്കാ?". "പാതാളത്തിലേക്ക്‌" എന്നു മറുപടി. "പെട്ടോ ഈശ്വരാ; അപ്പോ ഈ വണ്ടി പാതാളത്തിലേക്കായിരുന്നോ? ഞാന്‍ ചെങ്ങന്നൂര്‍ക്കാ ച്ച്ട്ടാകേറ്യേ! നിര്‍ത്ത്വാ, ആളെറങ്ങണം!" ഞാനും വിട്ടുകൊടുത്തില്ല. ഇതെല്ലാം കേട്ട്‌ അടുത്ത്‌ നിന്നിരുന്ന ആളുകള്‍ക്ക്‌ ഈ മറുപടി ക്ഷ പിടിച്ചു! അവര്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്ത്‌ ചിരിയോചിരി!

അയാള്‍ക്കതിഷ്ടാല്ല്യ. അയാള്‍ പിന്നെയും എന്നെ തള്ളിക്കൊണ്ടേയിരുന്നു. ഇയാളോടുള്ള ദേഷ്യത്തിന്‌ ആ കുട്ടികളെ എഴുന്നേല്‍പ്പിക്കാന്‍ മടിച്ച്‌ ഞാന്‍ "ചുമടുതാങ്ങി"ക്കുമേല്‍ ഇരിക്കാന്‍ നോക്കുമ്പോള്‍ അയാളുടെ കീബോര്‍ഡ്‌! അതും മലര്‍ത്തി വച്ചിരിക്കുന്നു. അത്‌ നിര്‍ത്തിവച്കാല്‍ എനിക്കവിടെ ഇരിക്കാമല്ലോ എന്നു വച്ച്‌ അതു നീക്കിയപ്പോള്‍ അയാള്‍ ബഹളം തുടങ്ങി! ഇവന്‍ ചുമ്മാ അടങ്ങുമെന്നു തോന്നുന്നില്ലല്ലോ ഭഗവാനേ! അപ്പോഴേക്കും ആളുകള്‍ ബഹളം വച്ചുതുടങ്ങി. ഞാനയാളുടെ കീബോര്‍ഡ്‌ നിര്‍ത്തിവച്ച്‌ അവിടെ സ്ഥലമുണ്ടാക്കുമ്പോഴെക്കും ജീയോയും അവിടെ വന്നുചേര്‍ന്നു (ഇതെല്ലാം വണ്ടിയില്‍ കയറിയിട്ട്‌ ഏതാണ്ട്‌ 45 നിമിഷങ്ങള്‍ക്കുള്ളിലാണ്‌)

ജിയോ വന്ന ഉടനെ ചുമടുതാങ്ങിയില്‍ കയറിയിരുന്നു. ഞാനാസീറ്റില്‍ കുട്ടികള്‍ കിടക്കുന്നതിന്‌ ഒരല്‍പ്പം മാറി ഇരിപ്പുറപ്പിച്ചു. എന്റെയീ സ്വഭാവം കണ്ട്‌ അമ്പരന്ന നമ്മുടെ 'സാര്‍' എന്നെനോക്കി ഒരു പുച്ഛഭാവത്തൊടെ എവിടെന്നാ എന്നൊരു ചോദ്യത്തിന്‌ "ഞാനോ..? ഞാന്‍ ചന്ദ്രനീന്നാ" എന്നു വിനയാന്വിതനായി ഞാന്‍ മറുപടി കൊടുത്ത്‌ എതിരെ നോക്കുമ്പോള്‍ ഒരു സ്വാമി; ശബരിമലയില്‍നിന്നു വരികയാണെന്ന് കണ്ടാലറിയാം, പിന്നെ ജീന്‍സും ഷര്‍ട്ടും ധരിച്ച്‌ പാന്‍ പരാഗും ഹംസുമായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്‍, പിന്നേയും ആരൊക്കെയോ...

(തുടരും)

Tuesday, February 19, 2008

എന്റെ ശബരിമല യാത്ര - 1

ഫെബ്രുവരി 14, 2008(വാലെന്റൈന്‍സ്‌ ഡെ):


രാവിലെ ഒരു 6.30ഓടെ രാജീവിനെ വിളിച്ചു. അയാള്‍ രാത്രിയേ എന്നെ വിളിച്ച്‌ എനിക്ക്‌ പെര്‍മിഷന്‍ തരാന്‍ കഴിയുമോ എന്ന്‌ പറയാമെന്ന്‌ പറഞ്ഞിരുന്നതാണ്‌!

അയാള്‍ വിളിക്കില്ലെന്നും, ഞാന്‍ രാവിലേ വിളിച്ചാല്‍ ഉറപ്പായും മുടന്തന്‍ ന്യായങ്ങള്‍ പറയുമെന്നും എനിക്കറിയായ്കയല്ല. എന്നാലും ശബരിമലക്കുപോകേണ്ടത്‌ എനിക്കാണല്ലോ. സ്വതസിദ്ധമായ ഗൗരവത്തില്‍ "ഇളന്‍ ഡിഡ്‌ നോട്‌ റിപ്ലേ മീ ആസ്‌ ഓഫ്‌ നൗ. ഓ.കെ, യു കാന്‍ സ്റ്റാര്‍ട്ട്‌. ഐ വില്‍ ടേക്‌ കെയര്‍ ഓഫ്‌ ദ റിമൈനിങ്‌" എന്ന്‌ അയാള്‍ പറയാന്‍ കാരണമെന്തെന്ന്‌ എനിക്കിപ്പൊഴും അറിയില്ല!

എന്തായാലും ഞാന്‍ ശബരിമലക്ക്‌ പോകുന്നകാര്യം നാടാകെ അറിയിക്കാന്‍ എന്റെ കോണ്ടാക്‌റ്റ്‌ ലിസ്റ്റിലുള്ള സകലരെയും ഞാന്‍ വിളിച്ചു പറഞ്ഞു. 11.30നുള്ള മംഗലാപുരം ചെന്നൈ തീവണ്ടിക്ക്‌ സെന്റ്രലില്‍ നിന്നും പാലക്കാട്ടേക്ക്‌ പോയി, അവിടെന്ന്‌ അമൃതക്ക്‌ ചെങ്ങന്നൂര്‍ക്ക്‌ പോകാനായിരുന്നു എന്റെ പരിപാടി!

10മണിയോടെ ഞാന്‍ ജെനെറല്‍ ടിക്കറ്റും വാങ്ങി നേരെ തീവണ്ടിയില്‍ കയറി. ആരും ഇരിക്കുന്നില്ലായിരുന്നെങ്കിലും എല്ലാ സീറ്റിലും ന്യൂസ്‌പേപ്പറുകളോ, തോര്‍ത്തുമുണ്ടുകളോ വച്ചു ആരോ പിടിച്ചിരുന്നു! അവിടെയിരുന്നിരുന്ന ഒരാളോടുചോദിച്ചപ്പോള്‍ "അവിടെയെല്ലാം ഇപ്പൊ ആള്‍ക്കാര്‍ വരും" എന്ന മറുപടി കിട്ടി. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ പതുക്കെ എന്റെ അടുത്ത്‌ വന്ന്‌ ജനലിനടുത്തിരിക്കണോ എന്നു ചോദിച്ചു! "കൊള്ളാം, മോനെ. നിനക്കു നല്ല പണി ഞാന്‍ തരാം" എന്നു മനസ്സില്‍ നിശ്‌ചയിച്ച്‌ വേണ്ടെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി. അല്ല, ഗവണ്‍മെന്റിന്‌ കൊടുക്കുന്നതുപോരാഞ്ഞ്‌ കണ്ണീക്കണ്ട പട്ടിക്കും പൂച്ചക്കും പൈസ കൊടുക്കാനോ?, അതും അന്യായമായി? എന്റെ രക്തം തിളച്ചു! (ഈ രക്തം തിളക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണേ, വേറാരേലും വല്ല തൊന്ന്യാസോം കാണിച്ചാല്‍ അതങ്ങനെ തിളച്ചുമറിയും, പക്ഷെ, ഞാനാണ്‌ കാണിക്കണതെങ്കില്‍ ഒരു കൊഴപ്പോംല്ല്യ!)

പരാതിപ്പെടാന്‍ എനിക്കു തെളിവുവേണമല്ലോ; അവസരം വരുന്നവരെ ഞാന്‍ കാത്തിരുന്നു. അയാള്‍ ഒരു സീറ്റ്‌ വിറ്റ്‌ ആ കാശ്‌ മുണ്ടിന്റെ കുത്തില്‍ തിരുകണത്‌ കണ്ടപ്പോള്‍ എന്നിലെ പൗരബോധം ഉറഞ്ഞുതുള്ളി. ഞാന്‍ ഓടിപ്പോയി റെയില്‍വേ പോലീസിനെയും കൂട്ടി വന്നു. കാര്യായിട്ടൊരാളേം കൈകാര്യം ചെയ്യാന്‍കിട്ടാതെ സങ്കടപ്പെട്ടുനില്‍ക്കുന്ന അവര്‍ ശരിക്കും ഹാപ്പിയായി. ഓടി വന്ന ഉടനേ അവര്‍ മൂന്നു വാതിലുകളിലൂടെയും ഇരച്ചു കയറി. അവര്‍ക്ക്‌ ഞാന്‍ നമ്മുടെ കഥാനായകനെ ജനലിലൂടെ കാണിച്ചുകൊടുത്തിരുന്നു! വന്ന ഉടനെ ചിലര്‍ ആ ന്യൂസ്‌പേപ്പറുകളും തോര്‍ത്തുമുണ്ടുകളും വലിച്ചെറിഞ്ഞു! മറ്റുചിലര്‍ ഓടിപ്പോയി അയാളോടു ടിക്കറ്റ്‌ ചോദിച്ചു. അയാള്‍ടേലുണ്ടൊ ടിക്കറ്റ്‌? ഉടനേ നമ്മുടെ സംഘം, എന്റെ പ്രതിഷേധത്തെ വകവെക്കാതെ, ലാത്തി തുടങ്ങിയ സംഗീതോപകരണങ്ങളാല്‍ തങ്ങളുടെ കലാപ്രകടനം ആരംഭിച്ചു! നമ്മുടെ കഥാനായകന്‍ മില്‍ഖാസിങ്ങിനെപ്പോലെ ഓട്ടം തുടങ്ങി. വിടുമോ നമ്മുടെ കാവല്‍ദുറൈ? വളരെക്കാലംകൂടി കിട്ടിയ ഒരു അവസരമല്ലേ, അവരും പിന്നാലെ! അയാളെ വടിയെറിഞ്ഞു വീഴ്ത്തി നേരെ കൊണ്ടുപോയി പിഴയും ചാര്‍ജ്‌ ചെയ്തിട്ട്‌ 'മേലാല്‍ റെയില്‍വേ പരിസരത്തു കണ്ടുപോകരുത്‌' എന്നും കല്‍പ്പിച്ചു പറഞ്ഞു വിട്ടു.

ഇതോടെ എനിക്കൊരു ലിറ്റില്‍ ഹീറൊ പരിവേഷം കിട്ടിയപോലെ. ഒരുപാടാളുകള്‍ വന്ന്‌ ഞാന്‍ ചെയ്തത്‌ ഒരു നല്ല കാര്യമാണെന്നും അതുകൊണ്ടാണവര്‍ക്കിരിക്കാന്‍ സീറ്റ്‌ കിട്ടിയത്തെന്നും പറഞ്ഞ്‌ എന്നെ അഭിനന്ദിച്ചു!അങ്ങനെ യാത്രയില്‍ കുറെ മലയാളികളെക്കൂടി ഞാന്‍ പരിചയപ്പെട്ടു. വയനാട്ടില്‍ നിന്നുള്ള ഒരു "അഷ്‌റഫ്‌ അവന്റെ നമ്പര്‍ എന്ന്‌ പറഞ്ഞ്‌ തന്നത്‌ മൈസൂരിലുള്ള ഒരു കൊച്ചു സുന്ദരിയുടെ നമ്പറാണെന്ന്‌ ഞാന്‍ പിന്നീടറിഞ്ഞു! (നന്നായിന്നല്ലേ? ശരിക്കും! പുള്ളിക്കാരി മലയാള്യന്ന്യാണേ!). പിന്നെ എറണാകുളത്ത്‌ അമൃതയില്‍ ഇന്റര്‍വ്യൂവിനു പൊണ ജിയോ, അങ്ങനെ അങ്ങനെ!ഏതായാലും പാലക്കാട്‌ എത്തിയതറിഞ്ഞില്ല! എറങ്ങുമ്പൊ, എല്ലാര്‍ക്കും വിഷമം.

ഞാനും ജിയോയും അവിടെന്നു ഭക്ഷണം കഴിച്ച്‌ ടിക്കറ്റും വാങ്ങി അമൃതയ്ക്കു കാത്തിരുന്നു!

Sunday, January 20, 2008

അനുരാധയെന്ന കുടുംബിനി

നുരാധയുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറകുമുളക്കാന്‍ തുടങ്ങി പുതിയ ജീവിതത്തെക്കുറിച്ചുള്ള കിനാവുകള്‍ അവളുടെ കണ്ണുകളില്‍ സൂര്യതേജസ്സായി ജ്വലിച്ചു. അവളുടെ അരുണിമയാര്‍ന്ന അധരങ്ങള്‍ക്കു നാണമാര്‍ന്ന പുഞ്ചിരി ഒരലംങ്കാരമായി ഭവിച്ചു! ഘടികാരത്തിന്റെ ശബ്ദമൊഴിച്ചാല്‍, നിശബ്ദമായ ആ അന്തരീക്ഷതില്‍ അനുരാധ അവളുടെ ഭാവിയെക്കുരിച്ചുള്ള പ്രതീക്ഷകള്‍ക്ക്‌ ഊടുംപാവും നെയ്തു!

അയാളുടെ കാലടിശബ്ദം അവളെ ഭൂമിയിലേക്കു കൊണ്ടുവന്നു! അവളറിയുമ്മുമ്പേ, അവളുടെ അധരങ്ങളിലെ അരുണിമ അയാളുടെ തടിച്ച ചുണ്ടുകളാല്‍ ഒപ്പിയെടുത്തു! അയാള്‍ പിന്നെ അയാളുടെ ഇഷ്ടങ്ങള്‍ അവള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

അരക്ഷിതാവസ്ഥകൊണ്ടാനോ, അതൊ ഭയംകൊണ്ടാണോ എന്നറിയില്ല, അവളുടെ മുഖം വിളറിവെളുക്കാന്‍ തുടങ്ങി! എല്ലാം ഒരുദിവസം ശരിയാകുമെന്നവള്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നു.

കാലം കടന്നുപോകവേ, താനയാള്‍ക്കുള്ള ഒരു വേലക്കാരി മാത്രമാനെന്നവള്‍ തിരിച്ചറിഞ്ഞു! അയാളുടെ സുഖത്തിനായുള്ള ഒരു പഞ്ഞിക്കിടക്ക! പക്ഷേ, തന്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, അയാള്‍ക്കുവേണ്ടിയും അയാളുടെ കുടുംബത്തിനുവേണ്ടിയും മാത്രം ജീവിക്കാന്‍ അവള്‍ അതിനകം പഠിച്ചു കഴിഞ്ഞിരുന്നു.

അങ്ങനെ അനുരാധ അവളേപ്പൊലുള്ളൊരായിരം അനുരാധമാരേപ്പോലെ ഒരു നല്ല കുടുംബിനിയായി, അവളെപ്പോലെ ഒരുപാട്‌ പഞ്ഞിക്കിടക്കകള്‍ക്കുകൂടെ അമ്മയായി ജീവിക്കുന്നു; മരിച്ച സ്വപ്നങ്ങളും, മരവിച്ച മനസ്സുമായി!

Wednesday, January 9, 2008

ആള്‍ദൈവങ്ങളുടെ നാട്ടില്‍

അതെന്താ എനിക്കും ഒരു ദൈവമായാല്‌..?

ആരാധന മൂത്തുമൂത്ത്‌ ഞാന്‍ ഒരു ആള്‍, സോറി, ദൈവമാകുന്നപോലെ.

എന്തായാലും മുപ്പത്തി ഏഴു മുക്കോടി ദൈവങ്ങളുള്ളതില്‍ ഇനിയൊന്നുകൂടിയാലെന്താ?

ഒരമ്മയോ ഒരു ബാബയോ പോലെ!എന്തായാലും, ജനങ്ങള്‍ സ്വന്തം അമ്മയേക്കാളും, അച്ഛനേക്കാളും എന്നെ സ്നേഹിക്കാതിരിക്കില്ല!

അവര്‍ എന്നെയും അങ്ങ്‌ ആരാധിച്ചോളുംന്നേ!അപ്പൊ ഇനി ഞാന്‍ ഒരാള്‍ ദൈവാണേ.. കളിക്കല്ലേ, വേണ്ടാ.