Tuesday, April 8, 2008

പച്ചതത്ത

ർഷങ്ങൾക്കുമുമ്പുള്ള ഒരു തണുത്ത പ്രഭാതം. ഞാനന്ന് പ്ലസ് ടുവിന് പഠിക്കുന്നു. മനസ്സിൽ പ്രണയത്തിന്റെ നനുത്ത തൂവൽസ്പർശമായി കടന്നുവന്ന അവളോട് എന്റെ പ്രണയം തുറന്നുപറയാൻ എന്റെ അപകർഷതാബോധം അന്നും എന്നെ അനുവദിച്ചിരുന്നില്ല. അന്നത്തെ പ്രണയത്തിന്റെ തീക്കാറ്റിൽ സ്‌ഫുടം ചെയ്ത ഒരു കൊച്ചുപൈങ്കിളിക്കവിതയാകട്ടെ ഇത്തവണ. തുഞ്ചന്റെ കിളിപ്പെണ്ണ് മലയാളഭാഷയാണെങ്കിൽ എന്റെ കിളിപ്പെണ്ണെന്റെ നിശ്ശബ്‌ദപ്രണയമായിരുന്നു. ഏഴുവർഷങ്ങൾക്കുമുമ്പേ എഴുതിയ ഒരേട് ഓർമ്മയിൽനിന്നും ഇവിടെ തുന്നിച്ചേർക്കുന്നു.

പച്ചിലയ്ക്കൊത്ത പച്ചനിറമുള്ള-
തത്തക്കുഞ്ഞിനെ കണ്ടുഞാൻ സോദരാ...
എത്രയെത്രയോ സന്തോഷദായകം
ശാരികപ്പൈതൽ തന്നുടെ താരുടൽ

ഉദയസൂര്യന്റെയരുണവർണ്ണത്താലോ
ഇത്രയും ചോപ്പേറുന്നകൊക്കുകൾ
നല്ലകുന്നിക്കുരുമണിപോലെയോ
നന്മയേറുന്ന സുന്ദരനേത്രങ്ങൾ

തുടുതുടുപ്പുള്ള പച്ചപ്പട്ടൊത്തൊരു
മിനുമിനാ മിനുങ്ങുന്നൊരു ദേഹവും
കാണുമ്പോഴാർക്കും വിസ്മയം തോന്നുന്ന
ഭാവവും തന്നതാരാണുസോദരീ

പോരുമോ നിന്നെ ഞാനെന്റെ നെഞ്ചിലെ
ചൂടേറുന്നൊരു കൂട്ടിൽ വളർത്തിടാം
പ്രേമത്തോടൊപ്പം പാലും പഴങ്ങളും
ആവോളം തന്നു പോറ്റിടാം നിന്നെഞാൻ

എന്റെ ജീവൻ കളഞ്ഞും ഞാൻ നിന്നുടെ
പ്രാണനെ കാത്തു രക്ഷിക്കാം സുന്ദരീ
പോരുകില്ല ഞാനെന്നുചൊല്ലല്ലെനീ
പാവമെന്നെ ഹതാശനാക്കീടല്ലേ.

4 comments:

  1. ഈ കവിതയ്ക്ക് പച്ചക്കിളിപ്പെണ്ണെന്നാണ് പേരിട്ടിരുന്നെതെന്ന് തോന്നുന്നു. കൃത്യമായി ഓർമയില്ല. ഒന്നുരണ്ടു ഖണ്ഡികകളിടയിൽ കൊഴിഞ്ഞുപോയിട്ടുണ്ട്. ഓർമ്മകിട്ടുമ്പോൾ കൂട്ടിച്ചേർക്കാം

    ReplyDelete
  2. “എന്റെ ജീവൻ കളഞ്ഞും ഞാൻ നിന്നുടെ
    പ്രാണനെ കാത്തു രക്ഷിക്കാം സുന്ദരീ
    പോരുകില്ല ഞാനെന്നുചൊല്ലല്ലെനീ
    പാവമെന്നെ ഹതാശനാക്കീടല്ലേ.”

    കൊള്ളാമല്ലോ...
    :)

    ReplyDelete
  3. ഇങ്ങനെ വിളിച്ചാല്‍ ഒരു പച്ചപനതത്തയും വരില്ല!
    നിനക്കു വല്ല കെണിയും വക്കാന്‍ മേലായിരുന്നൊ?:-)

    ReplyDelete
  4. ചുമ്മാ ഒരു "ഇത്" വേണ്ടേ? ഒന്ന് കിടുങ്ങണ്ടേ? അതിനിട്ടതാ അത്! ബന്നേനും ബായിച്ചേനും കമന്റിയതിനും പ്രത്യേകം പ്രത്യേകം നന്ദി!

    നോക്കണം നിനോജ്, പുതിയ ഏതിന്യേലും തപ്പിപ്പിടിക്കട്ടെ!

    ReplyDelete