Thursday, March 6, 2008

ടെലിമാര്‍ക്കെറ്റിങ്ങ്‌ സുന്ദരി

രാവിലെ ഡെസ്കില്‍ച്ചെന്ന് ബാഗ്‌ വെക്കുമ്പോഴേക്കും ഫോണടിച്ചുതുടങ്ങി. ആരാണാവോ ഈ ശല്യം, കൊച്ചുവെളുപ്പാന്‍കാലത്തന്നേന്ന് പ്രാകിക്കൊണ്ട്‌ ഫോണെടുത്തു. ഉടനെ പ്രീറെക്കോര്‍ഡെഡ്‌ ഐ.വി.ആര്‍.എസ്‌ പോലെ "ദിസ്‌ ഈസ്‌ ദിവ്യ ഫ്രം സിറ്റി ബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌; വീ ആര്‍ ഓഫെറിംഗ്‌ ലൈഫ്‌ ടൈം ഫ്രീ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌...." ദിവ്യ തുടരുകയാണ്‌!

എന്തായാലും, ഇപ്പൊ പഴയപോലെയല്ല. അക്കൗണ്ട്‌ മാനേജറെ കണ്ട്‌ കാര്യം പറഞ്ഞ്‌ രാജീവിന്റെ ടീമില്‍നിന്നും ഇ.എഫ്‌. ഹൈഡ്രയിലേക്ക്‌ മാറിയതില്‍പ്പിന്നെ, നടുനിവര്‍ത്താന്‍ പോലും സമയം കിട്ടിയിട്ടില്ല! എന്നാലും നമ്മുടെ ദിവ്യമോള്‍ വിളിക്കുമ്പോള്‍ എങ്ങനാ ഞാന്‍ ബിസിയാണുമോളേന്ന് പറേണേ? മോളേ, എനിക്കൊരുകാര്‍ഡും വേണ്ടാ, ആളേവിട്‌ എന്നൊക്കെപ്പറഞ്ഞുനോക്കീട്ടും നമ്മുടെ ദിവ്യ എന്നെ വിടിണില്ല്യ! അവള്‍ക്ക്‌ ഒരു നൂറുരൂപ കമ്മീഷന്‍ കിട്ടാന്‍ വേണ്ടി ചേരണം പോലും. എന്നാല്‍ നാളെ വിളീന്ന് പറഞ്ഞാ അവള്‍ക്കത്‌ ഇന്നേ വേണം പോലും! പെട്ടോ പള്ളീ...!

അവള്‍ക്കുവേണ്ടി ഇന്നതില്‍ച്ചേരാമ്പോയാല്‍ ഡാന്‍ മുര്‍ഫീം, ഡാനിയേലുമൊന്നും എന്നെ വെറുതേവിടുംന്ന് തോന്നിണില്ല്യ. മാത്രോല്ല, അവള്‍ക്കായി റിസ്കെടുക്കാന്‍ അവളെന്റെ ഭാര്യോ കാമുക്യോന്ന്വല്ലല്ലോ! ഇതൊന്നും നമ്മുടെ ദിവ്യമോളെ ബാധിക്കുന്ന പ്രശ്നമല്ലപോലും! ഇതന്ന്യാണ്‌ ഞാന്‍ കൊറേകാലായിട്ട്‌ അവളോട്‌ പറയണത്‌ പോലും! എന്തായാലും സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ കൊളാവും. ശരി, എന്നാ ഒന്നുമാറ്റിപ്പറയന്നേന്നും വിചാരിച്ചിട്ട്‌ നേരേ വിട്ടു കാന്റീനിലിയ്ക്ക്‌!

ഓ.കേ, ദിവ്യാ, സോ ആര്‍ യു കാളിംഗ്‌ ഫ്രം സിറ്റിബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌സ്‌? ഗുഡ്‌, വേര്‍ ഈസ്‌ യുവര്‍ ഓഫീസ്‌? ഞാനവള്‍ക്കിലയിട്ടു! അവള്‍ സ്ഥലം പറഞ്ഞപ്പോള്‍ അതെവിടെയാ, ഓ.എം.ആറില്‍ തന്നെയാണോ എന്നായി. റൂട്ടും ബസ്‌ നമ്പറും, ലാന്റ്‌മാര്‍ക്കും അടുത്ത കമ്പനികളും എല്ലാം വെടിപ്പായി ചോദിച്ചുമനസ്സിലാക്കി. പിന്നെ രാവിലെ എന്താ കഴിച്ചേ, വീട്ടില്‍ ഉണ്ടാക്കുകയാണോ, ഹോസ്റ്റെല്‍ എവിടെയാ, എത്രപേരുണ്ട്‌ മുറിയില്‍, ഏതെല്ലാം നാട്ടില്‍നിന്ന്, ഉച്ചക്ക്‌ പുറത്തുനിന്നാണൊ കഴിക്കുന്നെ, എന്താ കഴിക്ക്യാ, വീട്ടിലാരൊക്കെയുണ്ട്‌, വീടെവിട്യാ, വീട്ടില്‍പ്പോകാറുണ്ടോ... ചോദ്യങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ ഏതാണ്ട്‌ ഒന്നര മണിക്കൂറോളം ഒലിച്ചുപോയിക്കാണും!

അവസാനം, എനിക്ക്‌ മടുത്ത്‌ "ശരി, ഇത്രേം സംസാരിച്ചതല്ലേ, ഉച്ചയ്ക്ക്‌ ആളെ വിട്ടോളൂ" എന്നുപറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴേക്കും അവളൊരു പരുവമായിരുന്നു. എന്തായാലും ഇനിയവള്‍ ആരെയും വിളിച്ച്‌ ശല്യപ്പെടുത്തുമെന്ന് തോന്നുന്നില്ല!

ഓ.ടോ: ഈ ചെറുകഥയിലെ കഥാതന്തുവും കഥാപാത്രങ്ങളും പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്‌. ഇവയ്ക്ക്‌ ആരോടെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രമാണ്‌. (ഞാനത്ര കണ്ണീച്ചോരല്ല്യാണ്ടെ ഒരു പെണ്ണിനേം കഷ്ടപ്പെടുത്തീട്ട്‌ല്ല്യാന്ന് സാരം)

8 comments:

  1. ഇനിയവള്‍ ആരെയും വിളിച്ച്‌ ശല്യപ്പെടുത്തുമെന്ന് തോന്നുന്നില്ല!

    ReplyDelete
  2. ആ അവസാനത്തെ ഓ.ടൊ. ഒഴിച്ചു ബാക്കി എല്ലാം വിശ്വസിച്ചു.

    ReplyDelete
  3. ഓ.ടോ. ഞാനും വിശ്വസിച്ചിട്ടില്യാട്ടോ
    ;)

    ReplyDelete
  4. ഓ.ടോ.സത്യമാണോ ചന്ദൂസേ...
    വായിച്ചിട്ട്‌ ഒരു ഒര്‍ജിനാലിറ്റി ഫീല് ചെയ്യുന്നു.

    ReplyDelete
  5. ഫസല്‍:
    വെറുതേ നേരമ്പോക്കിന്‌ എഴുതിയതാ മാഷേ!


    വാല്‍മീകി, ശ്രീ, നിനോജ്‌:
    ഓഫ്‌ ടോപ്പിക്ക്‌ സത്യാണ്‌ട്ടോ. ധൈര്യായിട്ട്‌ വിശ്വസിച്ചോളൂ! വെറുതെ ഒരു ഭാവന; അത്രേള്ളൂ!

    ReplyDelete
  6. ദിവസം മിനിമം 3 സുന്ദരിമാര്‍ ഇങ്ങനെ വിളിക്കാറുണ്ട്....

    ReplyDelete
  7. g.manu: അപ്പൊ, വല്ല്യ ശല്ല്യാല്ലേ?

    ReplyDelete
  8. സാങ്കല്‍പ്പികമായ പെരും സത്യം!

    ദിവ്യയുടെ സ്ഥാനത്ത് ഒരു രേഖയോ മറ്റോ.....
    അവരുടെ പിടിയില്‍ നിന്നു കഷ്ടിച്ചു തെന്നിമാറി രക്ഷപ്പെട്ടു നില്‍ക്കുകയാ തല്‍ക്കാലം...

    ReplyDelete